കൊറിയോഗ്രാഫർ കൂൾ ജയന്ത് അന്തരിച്ചു
ചെന്നൈ: അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന തെന്നിന്ത്യന്‍ കൊറിയോഗ്രാഫർ കൂൾ ജയന്ത് (ജയരാജ്−52 ) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10ന് ചെന്നൈ വടപളനിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ സഹായിയായാണ് കൂൾ ജയന്ത് സിനിമയിലെത്തുന്നത്. പിന്നീട് 1996 ൽ കതിർ സംവിധാനം ചെയ്ത കാതൽ ദേശം എന്ന ചിത്രത്തിൽ സ്വതന്ത്ര നൃത്ത സംവിധായകനായി. ഇതിലെ ‘കല്ലൂരി സാലെ’ , ‘മുസ്തഫ’ എന്നീ ഗാനരംഗങ്ങൾ ഹിറ്റായതോടെ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. തമിഴ്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിൽ 800ഓളം സിനിമകൾക്ക് കൂൾ ജയന്ത് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്.
മലയാളത്തിൽ ബാംബു ബോയ്‌സ് ആണ് ആദ്യ ചിത്രം. തുടർന്ന് മയിലാട്ടം, തൊമ്മനും മക്കളും, ഫ്രണ്ട്‌സ്, മായാവി, എബ്രഹാം ലിങ്കൺ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. തമിഴിൽ ഏതാനും ചിത്രങ്ങളുലും അഭിനയിച്ചിട്ടുണ്ട്.