ശ്വസനത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള സംവിധാനം അവതരിപ്പിക്കാനൊരുങ്ങി റിലയൻസ്
ന്യൂഡൽഹി: പ്രാരംഭഘട്ടത്തിൽ തന്നെ ശ്വസനത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള സംവിധാനം റിലയൻസ് രാജ്യത്ത് അവതരിപ്പിക്കുന്നു. ഇസ്രായേലിലെ സ്റ്റാർട്ടപ്പായ ബ്രീത്ത് ഓഫ് ഹെൽത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. 1.5 കോടി ഡോളാണ് കന്പനി ഇതിനായി മുടക്കുന്നത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നൽകുന്നതിനും ഇസ്രായേൽ സംഘം ഉടനെ ഇന്ത്യയിലെത്തും.കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് ഇസ്രായേൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ കന്പനി പ്രതിനിധികൾക്ക് രാജ്യത്തേയ്ക്കുവരാൻ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ.പ്രാഥമികഘട്ടത്തിൽതന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗം തിരച്ചറയാൻ സംവിധാനത്തിലൂടെ കഴിയും. നിമിഷങ്ങൾക്കകം റിപ്പോർട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം. 1.5 കോടി ഡോളറിന് നൂറുകണക്കിന് ഉപകരണങ്ങളാണ് റിലയൻസ് വാങ്ങുന്നത്. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകൾ നടത്തി അതിവേഗം കോവിഡ് ബാധിതരെ കണ്ടെത്താൻ ഉപകരണം സഹായിക്കും. 95ശതമാനം സൂക്ഷമതയോടെ പരിശോധനഫലം ലഭിക്കുകയുംചെയ്യും.