ഇന്ത്യ−ഇംഗ്ലണ്ട് പരന്പരയിലെ അഞ്ചാം ടെസ്റ്റ് റദ്ദാക്കി
മാഞ്ചെസ്റ്റർ: മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ−ഇംഗ്ലണ്ട് പരന്പരയിലെ അഞ്ചാം ടെസ്റ്റ് റദ്ദാക്കി. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും നടത്തിയ ചർച്ചയിലാണ് തീരുമാനം. മത്സരം റദ്ദാക്കിയ കാര്യം ഇസിബി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ടോസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് മത്സരം റദ്ദാക്കിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കളിക്കാൻ ആശങ്കയുണ്ടെന്ന് ഇന്ത്യൻ താരങ്ങൾ ബിസിസിഐയെ അറിയിച്ചതോടെ ടെസ്റ്റിന്റെ നടത്തിപ്പ് ആശങ്കയിലായിരുന്നു.
നേരത്തെ ആദ്യ ദിവസത്തെ മത്സരം മാറ്റിവെച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒടുവിൽ മത്സരം തന്നെ റദ്ദാക്കിയതായി ഇസിബി വ്യക്തമാക്കിയത്. നേരത്തെ ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഞ്ചാം ടെസ്റ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഉയർന്നിരുന്നു. എന്നാൽ മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ത്യന് താരങ്ങളെല്ലാം നെഗറ്റീവായതോടെ മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് താരങ്ങൾ ആശങ്ക അറിയിച്ചതോടെയാണ് പുതിയ തീരുമാനം. നേരത്തെ ഓവലിൽ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹവുമായി സന്പർക്കത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് ഭരത് അരുണ്, ഫീൽഡിങ് കോച്ച് ആർ. ശ്രീധർ എന്നിവർക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു.