കുവൈറ്റിൽ പെരുന്നാൾ നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി
കുവൈറ്റ് സിറ്റി: ഈദുൽ ഫിത്തറിനോടനുബന്ധിച്ചുള്ള പെരുന്നാൾ നമസ്‌ക്കാരം കൂട്ടമായി നിർവഹിക്കാൻ കുവൈറ്റ് അനുവാദം നൽകിയതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ തലവൻ താരീഖ് അൽ മസ്‌രിം അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പക്ഷെ, നമസ്‌ക്കാരവും പ്രഭാഷണവും ഉൾപ്പെടെ എല്ലാ ചടങ്ങുകളും 15 മിനുട്ടിനുള്ളിൽ അവസാനിപ്പിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി.
പെരുന്നാൾ നമസ്‌ക്കാരത്തിനായി രാജ്യത്തിലെ 1500 പള്ളികളും അതിനു പുറമെ, ഈദ് ഗാഹുകളും സജ്ജമാക്കിയിട്ടുണ്ട്. ആളുകളെ പരമാവധി കുറച്ച് ആരോഗ്യ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടു മാത്രമേ പെരുന്നാൾ നമസ്‌കാരം നിർവഹിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന എല്ലാ മുൻകരുതലുകളും കൈക്കൊണ്ടിട്ടുള്ളതായി ഔഖാഫ്−ഇസ്ലാമിക കാര്യമന്ത്രി ഇസ്സ അൽ ഖന്തരി അറിയിച്ചു.