അസാനി വരുന്നു.... കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. അസാനി എന്നാണ് ചുഴലി കാറ്റിന് പേരിട്ടിരിക്കുന്നത്. ശ്രീലങ്കയാണ് പേരിട്ടത്. ഇന്ന് രാവിലെ തെക്ക് കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ചുഴലിക്കാറ്റായി മാറും.
ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. പക്ഷെ സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മറ്റന്നാളോടെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തിപ്രാപിക്കും. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ആന്ധ്ര, ഒഡീഷ തീരങ്ങളിലും പശ്ചിമബംഗാളിലും മഴ മുന്നറിയിപ്പുണ്ട്.
അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ വൈകീട്ടോടെ അസാനി ആന്ധ്ര, ഒഡീഷ തീരങ്ങളിലെത്തുമെങ്കിലും കര തൊടാതെ കടന്നു പോവും. വടക്ക് പടിഞ്ഞാറൻ ദിശയിലാണ് അസാനിയുടെ ഇപ്പോഴത്തെ സഞ്ചാരപാത.