അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഐക്യരാഷ്ട്ര സഭ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ താലിബാൻ ഭരണകൂടത്തിന് ക്ഷണമില്ല
അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഐക്യരാഷ്ട്ര സഭ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിന് തിങ്കളാഴ്ച ദോഹയിൽ തുടക്കമാവും. യു.എന്‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പങ്കെടുക്കുന്ന യോഗത്തിൽ അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടത്തിന് ക്ഷണമില്ല. പ്രതിസന്ധികളിൽ നട്ടംതിരിയുന്ന രാജ്യത്തിന് സുസ്ഥിരമായ വഴികാണിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. രാജ്യത്ത് പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. 2021ൽ അധികാരത്തിലെത്തിയെങ്കിലും ലോകരാജ്യങ്ങളൊന്നും ഇതുവരെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. കാബൂളിൽ അംബാസഡറെ നിയമിക്കണമെന്ന ആവശ്യം യു.എന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാന്‍ വിഷയത്തിൽ കാലങ്ങളായി മധ്യസ്ഥത വഹിക്കുന്ന രാജ്യമെന്ന നിലക്കാണ് ഖത്തറിൽ പ്രത്യേക യോഗം ചേരാന്‍ യു.എന്‍ തീരുമാനിച്ചത്. യോഗത്തിനുശേഷം മേയ് രണ്ടിന് യു.എൻ സെക്രട്ടറി ജനറൽ വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്.
കുവൈത്തില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ജൂണ്‍ ആദ്യ ആഴ്ചയില്‍ നടക്കും. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഭരണഘടനാ കോടതി വിധിയിലൂടെ പുനഃസഥാപിക്കപ്പെട്ട 2020ലെ പാര്‍ലമെന്‍റ് പിരിച്ചുവിട്ട ഉത്തരവിലുള്ള ചർച്ചയും, അംഗീകാരം നൽകലും നാളത്തെ കാബിനറ്റ് യോഗത്തിലുണ്ടാകും. ഈ മാസം 17നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് 2020ലെ ദേശീയ അസംബ്ലി, ഡപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശാല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ സബാഹ് പിരിച്ചുവിട്ടത്. ഇതോടെ 2020ലെ ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച ഭരണഘടനാ കോടതി വിധി റദ്ദായി. അതിനിടെ, പാര്‍ലമെന്‍റ് സ്പീക്കർ മർസൂഖ് അൽ ഗാനിം ചൊവ്വാഴ്ച, ദേശീയ അസംബ്ലിയുടെ സാധാരണ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അദ്ദേഹം കത്തയച്ചു. മന്ത്രിമാരുടെ ഭരണഘടനാ സത്യപ്രതിജ്ഞയും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സജീവമായ അസംബ്ലിയുള്ളത് കുവൈത്തിനാണ്. മജ്ലിസ് അൽ−ഉമ്മ എന്ന് അറിയപ്പെടുന്ന ദേശീയ അസംബ്ലിയില്‍ അഞ്ച് മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 അംഗങ്ങളാണ് ഉള്ളത്. നാലുവർഷത്തിൽ ഒരിക്കലാണ് തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ മുന്നാം പൊതുതെരഞ്ഞെടുപ്പിനാണ് കുവൈത്തില്‍ കളമൊരുങ്ങുന്നത്.
ലൈസൻസില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള ലോഹങ്ങളും കല്ലുകളും വിൽക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഇത് നിയമവിരുദ്ധമാണ്. ലൈസൻസ് നേടാതെ ചില ആളുകൾ വിലയേറിയ ലോഹങ്ങളും കല്ലുകളും വിവിധ സമൂഹ മാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ വിൽക്കുന്നത് ശ്രദ്ധയിൽപെട്ടതോടയാണ് മുന്നറിയിപ്പുമായി അധികൃതർ എത്തിയിരിക്കുന്നത്. രാജകീയ ഉത്തരവ് നമ്പർ 109/2000ൽ പുറപ്പെടുവിച്ച വിലയേറിയ ലോഹ നിയന്ത്രണ നിയമത്തിന്റെയും മന്ത്രിതല പ്രമേയം നമ്പർ (123/2003) പുറപ്പെടുവിച്ച എക്സിക്യൂട്ടിവ് ചട്ടങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
tytyi