നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ പ്രവാസി യുവാവ് മർദ്ദനമേറ്റ് മരിച്ചു
വിദേശത്ത് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യുവാവ് മർദനമേറ്റ് മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൾ ജലീൽ ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പെരിന്തൽമണ്ണ ആക്കപ്പറമ്പിലാണ് അബ്ദുൾ ജലീലിനെ പരിക്കുകളോടെ കണ്ടെത്തിയത്. സ്വർണക്കടത്തു സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ഇവരിൽ ഒരാളെ കുറിച്ച് വിവരം ലഭിച്ചു. ഇയാൾ ഒളിവിലാണ്. ഈ മാസം 15 നാണ് അബ്ദുൾ ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. ഇയാളെ കൊണ്ടുപോകാൻ വീട്ടുകാർ എത്തിയിരുന്നെങ്കിലും അവർക്കൊപ്പം പോകാതെ സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ പോയത്.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷണങ്ങൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ആക്കപ്പറമ്പിൽ നിന്നും അബ്ദുൾ ജലീലിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മൂന്ന് യുവാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചശേഷം യുവാക്കൾ മുങ്ങിയതായി ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു.