ഡൊണാൾഡ് ട്രംപിന് സാധ്യതയേറുന്നു; പ്രതീക്ഷ കൈവിടാതെ ബൈഡൻ
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് പദവിയിൽ ഒരുവട്ടം കൂടിയെത്താൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് കളമൊരുങ്ങുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ട്രംപിന് ജയസാധ്യത കൂടുകയാണ്. നിലവിൽ 213 ഇലക്‌ടറൽ വോട്ടുകളുമായി പിന്നിലാണെങ്കിലും ഫലം വരാനുള്ള സംസ്ഥാനങ്ങളിൽ പലതും ട്രംപ് വിജയം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ 224 ഇലക്‌ടറൽ വോട്ടുകൾ ഇതിനകം നേടിക്കഴിഞ്ഞുവെങ്കിലും 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിർണായക സംസ്ഥാനങ്ങളായ ഫ്ളോറിഡയും ടെക്സസും പിടിച്ചതോടെയാണ് ട്രംപ് ക്യാമ്പിൽ ആഹ്ലാദം തുടങ്ങിയത്. അലബാമ, കെന്‍റക്കി, മിസിസിപ്പി, സൗത്ത് കരോളിന, അർക്കൻസോ പടിഞ്ഞാറൻ വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രംപ് വിജയം നേടി. വെർജീനിയ, ന്യൂജഴ്സി, വെർമണ്ട്, ന്യൂയോർക്ക്, കൊളറാഡോ, മിനസോട്ട തുടങ്ങിയ സംസ്ഥാനങ്ങളിൽ ബൈഡൻ വിജയം കൊയ്തു. സെനറ്റിലേക്കുള്ള പോരാട്ടത്തിലും ഇരുപാർട്ടികളും തുല്യതപാലിക്കുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കുന്ന ചില സംസ്ഥാനങ്ങളിലെ ഫലം വളരെ വൈകുമെന്നാണ് സൂചന. അർധരാത്രി തന്നെ ട്രംപ് മാധ്യമങ്ങളെ കാണുമെന്നും റിപ്പോർട്ടുകളുണ്ട്.