സോണിയ ഗാന്ധിയെ അവഹേളിച്ച നടപടിയിൽ സ്മൃതി ഇറാനിയെ താക്കീത് ചെയ്യണമെന്ന് കൊടിക്കുന്നിൽ സുരേഷ്
സോണിയ ഗാന്ധിയെ സ്മൃതി ഇറാനി അവഹേളിച്ച നടപടിയിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്. സ്മൃതി ഇറാനിയെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെടും. ഇക്കാര്യങ്ങളിൽ സ്പീക്കറിന്റെയും, സർക്കാരിന്റെയും നിലപാട് അറിഞ്ഞ ശേഷമേ ചർച്ചകളിൽ സഹകരിക്കണോയെന്ന് കോൺഗ്രസ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞിട്ടും ബിജെപി പ്രചരണം നടത്തുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണെന്നും കൊടിക്കുന്നിൽ സുരേഷ് ട്വന്റി ഫോറിനോട് പ്രതികരിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് എന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് അപമാനിച്ചുവെന്നാണ് സ്‌മൃതി ഇറാനിയുടെ ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്സഭയിൽ സ്‌മൃതി പറഞ്ഞു.
രാഷ്ട്രപതിക്കെതിരേയുള്ള ‘രാഷ്ട്രപത്നി’ പരാമർശത്തിൽ സോണിയ മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ഭരണപക്ഷ എം.പി.മാരുടേയും ആവശ്യം. എന്നാൽ അധീർ രഞ്ജൻ ചൗധരിയുടേത് നാക്ക് പിഴയാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഞാൻ എന്തിന് മാപ്പ് പറയണമെന്നുമായിരുന്നു സോണിയയുടെ ചോദ്യം.