എഴുപത്തൊന്നാം വയസ്സിൽ ജന്മം നൽകിയ കുഞ്ഞും സുധർമ്മ ടീച്ചറെ വിട്ടു പോയി
ഹരിപ്പാട്: എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട.അധ്യാപിക സുധർമ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ജന്മം നൽകിയ കുഞ്ഞാണ് മരിച്ചത്. ഒന്നര വർഷം മുന്‍പ് 35 വയസ്സുള്ള ഇവരുടെ മകന്‍ സുജിത് സൗദിയിൽ വച്ച് മരിച്ചതോടെയാണ് സുധർമ്മയും റിട്ട.പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ ഓഫീസറായ സുരേന്ദ്രനും മറ്റൊരു കുഞ്ഞ് കൂടി വേണമെന്ന തീരുമാനത്തിലെത്തുന്നത്.
ഇന്നലെ വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായി കുഞ്ഞിനെ ഉടനെ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിന് തൂക്കവും പ്രതിരോധശക്തിയും കുറവായതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ഇക്കഴിഞ്ഞ 28നാണ് രാമപുരത്തെ വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നത്. കുഞ്ഞിന്റെ തൂക്കം 1100ൽ നിന്നും 1400ലേക്ക് ഉയർന്നതിന്റെ സന്തോഷത്തിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.