കൊവിഡ് മൂന്നാം തരംഗം; ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാൻ രാജ്യത്ത് വാക്‌സിൻ യജ്ഞത്തിന് വേഗം കൂട്ടണമെന്ന് ‘ഗ്ലോബൽ റിസർച്ച്’ ഏജൻസി.18 വയസ്സിൽ താഴെയുള്ളവർക്ക് ഉടൻ വാക്‌സിൻ നൽകണം. ബൂസ്റ്റർ ഡോസ് നൽകേണ്ടത് അനിവാര്യമെന്നും ഏജൻസി നിർദേശിച്ചു.
രാജ്യത്ത് രണ്ട് ഡോസും ലഭിച്ചത് 11 ശതമാനത്തിനുമാത്രം അതായത് 15 കോടി പേർക്ക്. 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്‌സിൻ നൽകിയിട്ടില്ല. ബ്രിട്ടനിൽ കുട്ടികൾക്കിടയിൽ കൊവിഡ് വ്യാപനം ഉയർന്നു. 10നും 19 വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളിൽ 45 ശതമാനവും അഞ്ചിനും 19നും ഇടയിലുള്ള പെൺകുട്ടികളിൽ 35 ശതമാനവും രോഗബാധിതരായി.
ഇന്ത്യയിൽ 18 വയസ്സിൽ താഴെയുള്ളവർ 40 കോടിയിലേറെയുണ്ട്. മിക്ക സംസ്ഥാനത്തും സ്‌കൂളും കോളേജും തുറക്കുന്നു. ഫൈസർ വാക്‌സിൻ തുടക്കത്തിൽ 95 ശതമാനം സംരക്ഷണം നൽകുമെങ്കിലും നാലുമാസം കഴിഞ്ഞാൽ പ്രതിരോധശേഷി 48 ശതമാനമാകും.
കോവിഷീൽഡിന്റെ പ്രതിരോധശേഷി 75 ശതമാനത്തിൽനിന്ന് നാലുമാസം പിന്നിടുന്പോൾ 54 ശതമാനമാകും. ബൂസ്റ്റർ ഡോസ് അനിവാര്യമെന്നും ‘ഗ്ലോബൽ റിസർച്ച്’ മുന്നറിയിപ്പ് നൽകി.