തണുത്തുറഞ്ഞ് ബ്രിട്ടൻ: ജനജീവിതം താറുമാറായി

ലണ്ടൻ : അപ്രതീക്ഷിതമായെത്തിയ സൈബീരിയൻ ശൈത്യ കാറ്റിലും മഞ്ഞുവീഴ്ചയിലും തണുത്തുറഞ്ഞ് ബ്രിട്ടൻ. വ്യത്യസ്ത അപകടങ്ങളിൽ ഇതുവരെ മൂന്ന് പേര് മരിച്ചതായാണ് റിപ്പോർട്ട്. കേംബ്രിഡ്ജ് ഷെയറിലും ലിങ്കൺ ഷെയറിലുമായിരുന്നു അപകടം. കൊടും തണുപ്പിനും മഞ്ഞിനുമൊപ്പം ശക്തമായ കാറ്റുകൂടിയായതോടെ ജനജീവിതം താറുമാറായിരിക്കുകയാണ്. റോഡ്, ട്രെയിൻ, വ്യോമ ഗതാഗതത്തെയെല്ലാം കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിച്ചു.
നൂറുക്കണക്കിന് ട്രെയിനുകളാണ് റദ്ദാക്കിയത്. മോട്ടോർവേകളിലെല്ലാം പലയിടത്തും ഗതാഗത സ്തംഭനമാണ്. കനത്ത മഞ്ഞുവീഴ്ചയിൽ ഗ്രാമങ്ങൾ പലതും ഒറ്റപ്പെട്ട നിലയിലാണ്. മഞ്ഞുവീഴ്ച രൂക്ഷമായ പ്രദേശങ്ങളിൽ സ്കൂളുകൾ അടച്ചു. കെന്റ്, സറെ, സഫോക്സ്, സസെക്സ് എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. പത്ത് സെന്റീമീറ്ററിൽ അധികമാണ് ഇവിടങ്ങളിൽ മഞ്ഞുമൂടികിടക്കുന്നത്. അടുത്ത ദിവസങ്ങളിൽ തുടരുന്ന മഞ്ഞുവീഴ്ചയിൽ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടും സ്കോട്ട്ലൻഡും ഏറെക്കുറെ പൂർണമായും മഞ്ഞിനടിയിലാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
സ്കോട്ട്ലൻഡിൽ 40 സെന്റീമീറ്റർ വരെ കനത്തിൽ മഞ്ഞുവീഴുമെന്നാണ് മുന്നറിയിപ്പ്. −6 മുതൽ −12 വരെയാണ് വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ താപ
നില. 2013ലായിരുന്നു ഇതിനുമുന്പ് ഇത്തരത്തിൽ ഫെബ്രുവരി മാസത്തിൽ കനത്ത തണുപ്പുള്ള കാലാവസ്ഥ ബ്രിട്ടനിലുണ്ടായത്.