ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന് ലോക്‌സഭയിൽ അംഗീകാരം
മഹാരാഷ്ട്രയിലെ വിമത വിഭാഗമായ ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന് ലോക്‌സഭയിൽ അംഗീകാരം. ശിവസേനയുടെ ഔദ്യോഗിക പക്ഷം ഷിൻഡെ വിഭാഗമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള വ്യക്തമാക്കി. ശിവസേനയുടെ 19 എംപിമാരിൽ 12 പേരും ഷിൻഡെയെ അനുകൂലിച്ച് കത്ത് നൽകിയതോടെയാണ് സ്പീക്കറുടെ നടപടി. അതേസമയം ഔദ്യോഗിക പക്ഷം ആരെന്ന കാര്യത്തിൽ ഇന്ന് സുപ്രീംകോടതി നിർണായക വിധി പറയും. ഷിന്‍ഡെ അടക്കം 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. താക്കറെ പക്ഷത്തെ 14 പേരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ഷിൻഡെ വിഭാഗവും കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹർജികളും കോടതി ഇന്ന് പരിഗണിക്കും.
മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഷിൻഡെ പക്ഷത്തെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് താക്കറെ നേരത്തെ കോടതിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ ഓരോന്നും നിരീക്ഷിച്ചുവരികയാണെന്നും വിധി പറയാൻ സമയമെടുക്കുമെന്നുമാണ് കോടതി പറഞ്ഞത്. മഹാരാഷ്ട്ര നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ 160ൽ അധികം വോട്ടുകൾ നേടിയതും ഷിൻഡെ പക്ഷത്തിന്‍റെ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്.