ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ലോക്ഡൗൺ പരിഗണിക്കണമെന്ന് ഹർജി
ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം വളരെ മോശം നിലയിൽ തുടരുന്നു. ഇന്ന് രാവിലെയുള്ള റിപ്പോർട്ട് പ്രകാരം ഡൽഹിയിൽ ആകെയുള്ള വായു മലിനീകരണ തോത് വായു ഗുണനിലവാര സൂചികയിൽ 318 ആണെന്ന് എയർ ക്വാളിറ്റി ആന്റ് വെതർ ഫോർകാസ്റ്റിംഗ് ആന്റ് റിസേർച് സിസ്റ്റം(എസ്.എ.എഫ്.എ.ആർ) വ്യക്തമാക്കി. ദേശീയ തലസ്ഥാ നഗരിയിൽ, പ്രത്യേകിച്ച് നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ മുന്‍ ദിവസത്തെ അപേക്ഷിച്ച് നേരിയ പുരോഗതിയുണ്ട്. നോയിഡയിൽ സൂചിക 387 ആണ്. ഗുരുഗ്രാമിൽ 317ൽ എത്തി. ഡൽഹിയിലെ മലനീകരണത്തിൽ 12 ശതമാനവും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിലൂടെയാണ്. കാറ്റിന്റെ ഗതിയിൽ മാറ്റമുണ്ടായാൽ നാളത്തോടെ മലിനീകരണം കുറയുമെന്ന്് എസ്.എ.എഫ്.എ.ആർ പറയുന്നു.
രണ്ട് ദിവസം ലോക്ഡൗൺ ഏർപ്പെടുത്തിയാൽ മനുഷ്യ നിർമ്മിത മലിനീകരണത്തിന് വലിയ നിയന്ത്രണം വന്നേക്കുമെന്ന് എസ്.എ.എഫ്.എ.ആർ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ കുറവ് വന്നില്ലെങ്കിൽ ലോക്ഡൗൺ കൊണ്ട് കാര്യമായ നേട്ടമുണ്ടാവില്ല. കാറ്റ് ശമിക്കുന്നതോടെ നാളത്തോടെ മലിനീകരണം കുറഞ്ഞേക്കും. മറ്റന്നാളത്തോടെ നില കൂടുതൽ മെച്ചപ്പെട്ടേക്കും. ഡൽഹിയിൽ ഇന്നലെ താപനില 11.8 ഡിഗ്രി സെൽഷ്യസ് ആയി താഴ്ന്നിരുന്നു. വായു മലിനീകരണത്തെ തുടർന്ന് ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ സ്‌കൂളുകൾ അടച്ചു. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവച്ചു. അതിനിടെ, മലിനീകരണ തോത് കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്ര, ഡൽഹി സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയെത്തി. ചീഫ് ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വീടുകൾക്കുള്ളിൽ പോലും ആളുകൾ മാസ്‌ക് ധരിച്ച് കഴിയേണ്ടി വരുന്ന സാഹചര്യം വളരെ മോശമാണെന്നു ശനിയാഴ്ച ഹർജി പരിഗണിക്കുന്നതിനിടെ കോടതി പരാമർശിച്ചു. എല്ലാവരും കർഷകരെയാണ് പഴിക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരാഴ്ച ഡൽഹിയിൽ നടന്ന കരിമരുന്ന് പ്രയോഗം ആരും കണ്ടില്ലെന്ന് നടക്കുകയാണ്. ഇത് അടിയന്തരമായ സാഹചര്യമാണ്. താഴെതട്ടിൽ നിന്നു തന്നെ വിവിധ നടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഡൽഹിയിൽ ലേക്ഡൗൺ ഏർപ്പെടുത്തുന്നതോ വാഹന ഗതാഗതം നിർത്തിവയ്ക്കുന്നതും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളെ കുറിച്ച് കേന്ദ്രം ഇന്ന് നിലപാട് അറിയിക്കണമെന്നാണ് കോടതി നിർദേശം.