പെൺകുട്ടികളുടെ വിവാഹം മാതാപിതാക്കളുടെ പങ്കാളിത്തത്തോടെ വേണമെന്നു ഹൈക്കോടതി

കൊച്ചി : പെൺകുട്ടികളുടെ വിവാഹം മാതാപിതാക്കളുടെ സജീവപങ്കാളിത്തത്തോടെ തീരുമാനിക്കണമെന്നു ഹൈക്കോടതി. സേലത്ത് പഠിക്കാൻ പോയ മകൾ അഖിലയെ ഒപ്പമുള്ള ചിലർ നിർബന്ധിച്ചു മതം മാറ്റിയെന്നും മകളെ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടു വൈക്കം സ്വദേശിയായ പിതാവ് അശോകൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
മകളെ നിർബന്ധിച്ചു മതംമാറ്റിയെന്നാരോപിച്ചു പിതാവ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി വിവാഹം അസാധുവാക്കി, പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. യുവതിയുടെ വിവാഹം ഉപായത്തിലുള്ളതാണെന്നു കരുതേണ്ടി വരുമെന്നും, ഇതു നിയമപ്രകാരം നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യുവതിയെ ഷഫീൻ എന്നയാൾക്കു വിവാഹം ചെയ്തു കൊടുത്തതു സൈനബ എന്ന സ്ത്രീയും ഭർത്താവുമാണ്. രക്ഷിതാക്കളുടെ സ്ഥാനത്തുനിന്നു വിവാഹം നടത്തിക്കൊടുക്കാൻ ഇവർക്കു യോഗ്യതയോ അധികാരമോയില്ലെന്നും കോടതി വിശദീകരിച്ചു.