വിവാദ കാർ യാത്ര : പാർട്ടി അന്വേഷിക്കുമെന്ന് കോടിയേരി

കോഴിക്കോട് : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനജാഗ്രതാ യാത്രയിൽ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്‍റെ വാഹനം ഉപയോഗിച്ച സംഭവത്തിലെ വിവാദം കൊഴുക്കുന്നു. സംഭവത്തിൽ മുഖ്യമന്ത്രി വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും മുസ്‌ലിം ലീഗും ബി.ജെ.പിയും രംഗത്തെത്തി.
അതേസമയം ജനജാഗ്രതാ യാത്രയിലെ വാഹന വിവാദം പാർട്ടി അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊടുവള്ളിയിൽ പാർട്ടിക്ക് സ്വന്തമായി വാഹനമില്ല. കാരാട്ട് ഫൈസലിന്‍റെ കാർ മുന്പും വിവിധ പരിപാടികൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
കൊടുവള്ളിയിൽ ജാഥയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. വലിയ തിരക്കുണ്ടായിരുന്നു. എൽ.ഡി.എഫ് പ്രാദേശിക നേതൃത്വം ഏർപ്പാടാക്കിയ കാറിലാണ് സഞ്ചരിച്ചത്. വാടകയ്ക്ക് എടുത്ത വാഹനമാണ് ഉപയോഗിച്ചത്. പാർട്ടിക്ക് അവിടെ സ്വന്തം വാഹനമില്ല. അതുകൊണ്ടാണ് വാഹനം വാടകയ്ക്ക് എടുത്തത്. കാറിൽ കയറുന്പോൾ അത് കള്ളക്കടത്ത് കേസിലെ പ്രതിയുടേതാണോയെന്ന് അറിയില്ലായിരുന്നു. ഈക്കാര്യത്തിൽ ജാഗ്രത കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചെന്ന മുസ്ലിംലീഗിന്റെ ആരോപണം സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കൊഫെപോസ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാർട്ടിയാണ് മുസ്ലിംലീഗ് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. കള്ളക്കടത്ത് കേസിലെ പ്രതിയുടെ സ്വീകരണം ഏറ്റുവാങ്ങിയ മന്ത്രി ഒ. രാജഗോപാലിനെ ബി.ജെ.പിയും മറക്കരുതെന്നും കോടിയേരി പറഞ്ഞു.
സംഭവം സി.പി.എമ്മിന്‍റെ രാഷ്ട്രീയ ജീർണതയെയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കള്ളക്കടത്ത് പ്രതിയുടെ വാഹനത്തിൽ കയറി നിന്ന് സഞ്ചരിച്ച് എന്ത് ജനജാഗ്രത നടത്താനാണെന്നും അദ്ദേഹം ചോദിച്ചു. സി.പി.എമ്മിന്‍റെ കപട മുഖം ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്. അഴിമതിക്കാർക്ക് കുട പിടിക്കുന്ന ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കോടിയേരിയുടെ യാത്ര സി.പി.എമ്മിന്‍റെ അപചയത്തിന് തെളിവെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ആരോപിച്ചു. സ്വർണക്കടത്ത് പ്രതി കാരാട്ട് ഫൈസലിന്‍റെ കാർ എന്തിനാണ് ഉപയോഗിച്ചതെന്ന് എല്ലാവർക്കും അറിയാം. ഫാരീസ് അബൂബക്കറിന്‍റെ കാര്യത്തിൽ ഉണ്ടായത് പോലുള്ള സംഭവമാണിതെന്നും മജീദ് പറഞ്ഞു.
ജനജാഗ്രതാ യാത്രയിൽ കോഴിക്കോട് കൊടുവള്ളിയിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ ഫൈസൽ കാരാട്ടിന്റെ ബി.എം.ഡബ്ല്യു മിനി കൂപ്പർ കാർ ഉപയോഗിച്ചതാണ് വിവാദമായത്. 2013 ലെ പ്രമാദമായ സ്വർണക്കടത്ത് കേസിലെ പ്രതിപ്പട്ടികയിലുള്ളയാളാണ് ഫൈസൽ കാരാട്ടെന്നും ഇദ്ദേഹത്തിന്റെ കാറിലാണ് കോടിയേരി ബാലകൃഷ്ണൻ യാത്ര ചെയ്തതെന്നും ആദ്യം ആരോപിച്ചത് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിൻ ഹാജിയാണ്.