ഹാ­­­­­­­യ സോ­­­­­­­ഫി­­­­­­­യ: വി­­­­­­­വാ­­­­­­­ദവും വസ്തു­­­­­­­തയും


വിപികെ മുഹമ്മദ്‌ 

ഹായ സോഫിയ മസ്‌ജിദ്‌ വിഷയത്തിലുള്ള  വിവാദങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ  സൃഷ്ടിച്ചെടുക്കുന്നതിലൂടെ ഇസ്ലാമോഫോബിയയുടെ മറ്റൊരു തലമാണ് പ്രദർശിപ്പിക്കുന്നത്‌. ഓൺലൈനിൽ വാസ്തവവും അവാസ്ഥവവുമായ വാർത്തകൾ നൽകുന്പോൾ അത്‌ ഏറ്റുപിടിക്കാൻ മാത്രം എന്പാടും ആളുകളുണ്ടന്ന് അറിഞ്ഞുകൊണ്ട്‌ തന്നെയാണ് ഇത്തരം വാർത്തകൾ സെൻസേഷനലുകളാവുന്നതും. എന്നാൽ തുർക്കി ജനതയുടെ ചരിത്രത്തേയും അവരുടെ പാരന്പര്യത്തെയും സംസ്കാരത്തെയും പരിഗണിക്കാതെയാണ് ഹായ സോഫിയയുടെ വിഷയത്തിൽ മാധ്യമങ്ങളും രാഷ്ട്രീയവാക്താക്കളും വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്നതാണ് വാസ്തവം‌. 

തുർക്കിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതിന്റെ പ്രധാന  കാരണം, ‌ലോക പൈതൃക പട്ടികയിൽ ഇടമുള്ള മ്യൂസിയം ഉർദ്ദുഗാൻ മസ്ജിദാക്കി മാറ്റി എന്നതാണ്. എന്നാൽ അത്തരം വാദങ്ങൾക്ക്‌ സാധുത ഇല്ല. അധികാരവും‌‌‌‌‌‌‌‌, മതവും  ഉപയോഗിച്ച്‌ ‌മ്യൂസിയം പിടിച്ചടക്കി എന്നവാദം ഇവിടെ ബാലിശമാണ്. തുർക്കിയുടെ പരമോന്നത കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മ്യൂസിയം മസ്ജിദായി പരിണമിച്ചത്‌. ഈ വിധിക്ക്‌ പിന്നിൽ തുർക്കി ജനതയുടെ ശക്തമായ വികാരവും, പിന്തുണയും ഉണ്ടായിരുന്നു എന്നാണ് വാസ്തവം. 

ഹായ സോഫിയ മസ്ജിദും, ഉർദ്ദുഗാൻ സർക്കാറിനെയും എതിർക്കുന്നതിൽ ഫാസിസ്റ്റുകളും, കമ്മ്യൂണിസ്റ്റുകളും കൈകോർക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്‌. തീർത്തും ഇസ്ലാമിക്‌ ഭരണ കൂടമായിരുന്ന ഒട്ടോമൻ (ടർക്കിഷ്‌) സാമ്രാജ്യത്തെ തകർത്ത്‌ എറിഞ്ഞ്‌ കൊണ്ട്‌ മുന്നോട്ട്‌ വന്ന അതാതുർക്ക്‌ (മുസ്തഫാ കമാൽ പാഷ) മതനിരാസം തുർക്കി ജനതയ്ക്ക്‌ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. അത്‌ കൊണ്ട്‌ തന്നെ കമ്മ്യൂണിസ്റ്റുകളുടെയും സയണിസ്റ്റുകളുടെയും താൽപര്യ പുരുഷനായി അതാതുർക്കിനെ അവരോധിക്കുക സ്വാഭാവികം മാത്രം.‌ ആധുനിക ‌തുർക്കി ജനത മത വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും ‌പ്രാധാന്യം നൽകി മുന്നേറ്റത്തിന്റെ മാറ്റൊലി തീർക്കുന്പോൾ, മതനിരാസത്തിന്റെ അപ്പോസ്തലർ‌ തുർക്കിക്കുമേൽ മത ഭീകരത ചാർത്തി നൽകുന്നത്‌ സ്വാഭാവികമാണ്.  

ഇസ്ലാമിക മത വിശ്വാസ സംഹിതികളെ മുൻ നിർത്തിയുള്ള ഭരണമായിരുന്നു ഓട്ടോമൻ സാമ്രാജ്യം കാഴ്ചവെച്ചത്, ഓട്ടോമൻ ഭരണകാലത്തെ വികസനവും വാസ്തു ശിൽപ കലയും ലോക പ്രസിദ്ധി ആർജ്ജിച്ചവയാണ്. ലോക മുസ്ലീങ്ങളുടെ നേതൃത്വമായി വളർന്ന ഓട്ടോമൻ സാമ്രാജ്യം 1299 മുതൽ 1923 വരെ നീണ്ട 724 വർഷക്കാലം ഇസ്ലാമിക രാജ്യങ്ങളുടെ നേതൃത്വം അലങ്കരിച്ചു പോന്നിരുന്നു. സുൽത്താനേറ്റ്‌ ഭരണത്തത്തിന് കീഴിൽ സൈനിക ഉദ്യോഗസ്ഥനായിരിക്കെ ഭരണകൂടത്തിനെതിരെ വിപ്ലവം നയിച്ചു  1923ൽ  മുസ്തഫ കമാൽ പാഷ (അതാതുർക്ക്) തുർക്കിയിൽ അധികാരത്തിലേറി. ഇസ്ലാമിക നിയമങ്ങൾക്കനുസരിച്ചുള്ള തുർക്കി ഭരണവ്യവസ്ഥയെ പൂർണ്ണമായും ഉടച്ചുവാർത്തും ഇസ്ലാമിക സംസ്കാരങ്ങളെയും വിശ്വാസ പാരന്പര്യങ്ങളെയും റദ്ദ് ചെയ്‌തും കൊണ്ടായിരുന്നു കമാൽ പാഷ ആധുനിക തുർക്കിയിൽ പാശ്ചാത്യവൽകരണം നടത്തിയത്‌. 

1924ൽ പുതുതായി രൂപം കൊണ്ട ഭരണഘടന അനുസരിച്ച്‌ വഖഫ്, ശരീ അത്ത് കോടതികൾ, മതവിദ്യാലയങ്ങൾ, സൂഫി ആശ്രമങ്ങൾ എന്നിവ നിർത്തലാക്കി. തലപ്പാവ് ധരിക്കുന്നത് കുറ്റമായി പ്രഖ്യാപിക്കുകയും, ഹിജ്‌റ കലണ്ടർ ഒഴിവാക്കി തുർക്കിയിൽ ഗ്രിഗേറിയൻ കലണ്ടർ നടപ്പിലാക്കിയും  സൂഫി ആചാരാനുഷ്ഠാനങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു.  ഇസ്ലാം മതം രാജ്യത്തിന്റെ ഔദ്യോഗികമതമാണെന്നുള്ളത്‌ റദ്ദാക്കുകയും, അറബി ലിപി നിരോധിച്ചുകൊണ്ട്‌ തുർക്കിഷ്‌ ഭാഷയ്ക്ക്‌ ലത്തീൻ അടിസ്ഥാന അക്ഷരമാല കൊണ്ടുവരികയും ചെയ്തു. ഇസ്ലാമിക പ്രാർത്ഥനകളിലും ജുമുഅകളിലും ഉപയോഗിക്കുന്ന അറബി ഭാഷക്കു പകരം തുർക്കി ഭാഷ ഉപയോഗിക്കണമെന്ന് ഉത്തരവിട്ടു. ഇസ്ലാമികരീതിയിൽ വെള്ളിയാഴ്ചക്കു പകരം ഞായറാഴ്ച അവധിദിനമാക്കി. പാശ്ചാത്യരെ അടിമുടി പിൻപറ്റി, തന്റെ രാജ്യത്ത്‌ ഇസ്ലാമിന്റെ പാരന്പര്യത്തെ പൂർണ്ണമായും അകറ്റി നിർത്തി ബദൽ സൃഷ്ടിക്കുകയായിരുന്നു അതാതുർക്ക്‌. 

എഡി 537 ൽ ബൈസാന്റിൻ കാലത്ത് ഇസ്താംബൂളിൽ നിർമ്മിക്കപ്പെട്ട ഹായ സോഫിയ തികഞ്ഞ ഒരു ക്രിസ്ത്യൻ ആരാധനാലയമായിരുന്നു. തുടർച്ചയായി നടന്ന കുരിശ്‌ യുദ്ധങ്ങൾക്കൊടുവിൽ 1453ൽ മുസ്ലിംകൾ മുഹമ്മദ്‌ ഫതിഹിന്റെ നേതൃത്വത്തിൽ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ‌പ്പോൾ ഹായാ സോഫിയ എന്ന ആരാധനാലയത്തെ വില കൊടുത്ത്‌ വാങ്ങി മസ്ജിദാക്കി മാറ്റുകയായിരുന്നു. അതാ തുർക്കിന്റെ കാലത്ത്‌ മസ്ജിദുകളുടെ ഭരണം ഗവൺമെന്റിനായിരുന്നു. 1936ൽ അറ്റകുറ്റപണികൾക്കായി മസ്ജിദ്‌ അടച്ചിട്ടപ്പോൾ പിന്നീട്‌ തുറന്നത്‌ മ്യൂസിയം എന്ന പേരിലാണ്. രാജ്യത്ത്‌ നടപ്പിലാക്കിയ വൈദേശിക നയത്തിന്റെ ഫലമായി ഹയാ സോഫിയയും മറ്റു മുസ്ലിം സ്മാരകങ്ങൾക്കും വിശ്വാസങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വലിയ തോതിലുള്ള വിലക്കുകളും നിയന്തണങ്ങളും ഉണ്ടായി എന്നാതാണ് ചരിത്രം. ഇന്ന് ഹയാ സോഫിയയുടെ പേരിൽ കണ്ണീർ പൊഴിക്കുന്നവർ, എതിർക്കുന്നവർ മനസ്സിലാക്കേണ്ടത്‌ ഹയാ സോഫിയ മുസ്ലിം വിശ്വാസികളെ സംബന്ധിച്ചടുത്തോളം വീണ്ടടുപ്പാണ്. 

തുർക്കി ഒരു ഭൂരിപക്ഷ ഇസ്ലാമിക രാജ്യം എന്ന നിലക്കും, അവരുടെ പാരന്പര്യത്തേയും സംസ്കാരത്തെയും തിരികെ ലഭിക്കണമെന്ന ശക്തമായ ആവശ്യത്തെ പരിഗണിച്ച്‌ ആ രാജ്യവും, കോടതിയും അത്തരം ഒരു നിലപാടിലേക്ക്‌ എത്തിച്ചേരുന്നതിനെ അസഹിഷ്ണുതയോടെ സമീപിക്കേണ്ട കാര്യമില്ല. ‌ 

തുർക്കിയെയും ഉർദ്ദുഗാൻ സർക്കാറിനെയും മറ്റൊരു ആംഗിളിൽ നിന്ന് വീക്ഷിച്ചാൽ, യൂറൊ−ഏഷ്യൻ മധ്യേ‌‌‌‌‌‌‌‌ നിൽക്കുന്ന  തുർക്കി പ്രതാപകാല ചരിത്രത്തിലേക്കും, മുസ്ലീം രാഷ്ട്രങ്ങളുടെ നേതൃത്വത്തിലേക്കും വളർന്ന് വന്നേക്കാവുന്ന‌ ഒരു രാജ്യമായി തുർക്കി മാറുമെന്ന പടിഞ്ഞാറൻ ചിന്തയുടെ അലയൊലിയായിട്ടാവണം, ഹായ സോഫിയയുടെ പേരിൽ, തുർക്കി കൂട്ട ആക്രമണത്തിന് വിധേയമാക്കുന്നത്‌. രാഷ്ട്രീയ താൽപര്യങ്ങൾക്ക്‌ അപ്പുറത്തേക്ക്‌ ഒരു വിശ്വാസ സമൂഹത്തിന്റെ അവകാശങ്ങളും സുരക്ഷിതത്വവും ഉർദുഗാൻ ഉറപ്പു വരുത്തുന്നു  എന്നതിലാണ് തുർക്കി ജനത അദ്ദേഹത്തിനു പിന്നിൽ നിലയുറപ്പിക്കുന്നത്‌. 

ഒരു രാജ്യത്തെ തകർക്കണമെങ്കിൽ ലോക രാജ്യങ്ങളിൽ നിന്ന് അവരെ ആദ്യം ഒറ്റപ്പെടുത്തണം, പിന്നീട്‌ സ്വാതന്ത്ര്യനിഷേധം വാർത്തയാക്കണം, സാംസ്കാരിക പ്രതിരോധം തീർക്കണം, ജനജീവിതത്തെ സ്തംഭിപ്പിക്കുന്ന തരത്തിൽ സാന്പത്തിക ഉപരോധവും, ഒടുവിൽ സൈനിക അധിനിവേശവും കൂടെ ആകുന്പോൾ രാജ്യത്തെ ഇല്ലായ്മ ചെയ്യാം. ചരിത്രത്തിൽ ഒട്ടനവധി രാജ്യങ്ങളെ ഇങ്ങിനെ സാമ്രാജിത്വം അധിനിവേശം നടത്തി നിഷ്‌കാസനത്തിന് വിധേയമാക്കിയിട്ടുണ്ട്‌. അപ്പോഴും സാമ്രാജിത്വ ഒളിയജണ്ടകളിൽ വീണുപോയവർ ഘോരം ഘോരം  പ്രസംഗിച്ചും പേനയുന്തിയും, സാമ്രാജിത്വ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉരുവിട്ട്‌ കൊണ്ടും അവർക്ക്‌ വേണ്ടി തന്നെ പണിയെടുക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed