യു.എ.ഇയിൽ എണ്ണവില വർധിച്ചതോടെ ഒമാൻ അതിർത്തിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്
യു.എ.ഇയിൽ എണ്ണവില വർധിച്ചതോടെ ഒമാൻ അതിർത്തിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. ഒമാനിൽ പെട്രോൾ വില കുറവായതിനാൽ യു.എ.ഇയിലെ വാഹനങ്ങൾ പലതും ഇവിടെ മണിക്കൂറുകൾ ക്യൂ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. യു.എ.ഇയിലെ ഫുജൈറക്കും ഖൊർഫുക്കാനുമിടയിലെ ഒമാന്‍ പ്രദേശമായ മദ്ഹയിലെ പെട്രോൾ പമ്പിലാണ് ഈ തിരക്ക്. ഒമാൻ എണ്ണകമ്പനിയായ അൽമഹയുടെ പെട്രോൾ പമ്പാണെങ്കിലും ഇവിടെ എണ്ണയടിക്കാനെത്തുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും യു.എ.ഇ വാഹനങ്ങളാണ്. ഒരു ലിറ്റർ പെട്രോളിന് തന്നെ യു.എ.ഇയിലെ വിലയെ അപേക്ഷിച്ച് ഒന്നര ദിർഹത്തിന്റെ കുറവുണ്ട് ഇവിടെ. ചെറുവാഹനങ്ങൾ ഫുൾടാങ്ക് പെട്രോൾ അടിക്കുമ്പോൾ 90 ദിർഹം വരെ ലാഭിക്കാം. വലിയ വാഹനങ്ങളാണെങ്കിൽ ലാഭം 200 ദിർഹം വരെയാണ്.
ഇവിടെ നേരത്തേ തന്നെ, യു.എ.ഇ വാഹനങ്ങൾ പെട്രോൾ അടിക്കാൻ എത്തുന്ന പതിവുണ്ട്. പക്ഷെ, ഇന്ധനവില ഉയർന്നതോടെയാണ് തിരക്ക് വർധിച്ചത്. കാത്തുനിൽക്കുന്ന വാഹനങ്ങളുടെ നിര ചിലപ്പോൾ മൂന്ന് കിലോമീറ്റർ വരെ പിന്നിടും. പുലർച്ചെ നാലുമണിക്ക് പോലും ഈ പെട്രോൾ പമ്പിൽ തിരക്ക് ഏറെയാണ്.