ചിലവ് 100 കോടി ദിർഹം; കൂറ്റൻ ഗ്രന്ഥശാല ദുബായിൽ തുറന്നു
ഗൾഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാല മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി ദുബായിൽ തുറന്നു. 100 കോടി ദിർഹമാണ് ഗ്രന്ഥശാലക്കായി ചിലവഴിച്ചത്. 10 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഗ്രന്ഥശാലയിൽ ഉള്ളത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാനലോകത്ത് നിന്ന് ഭൂമിയിലേക്ക് ഇറക്കിയ ആദ്യ വാക്ക് 'ഇഖ്‌റഅ്' അഥവാ വായിക്കുക എന്നായിരുന്നെന്നും സമ്പദ്‌വ്യവസ്ഥക്ക് അറിവ് അനിവാര്യമാണെന്നും ലൈബ്രറി ഉദ്ഘാടന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ദുബായ് ജദഫ് പ്രദേശത്ത് ക്രീക്കിന് സമീപത്തായാണ് ലൈബ്രറി ഒരുക്കിയത്. ഏഴ് നിലകളിലായി ഒരു ദശലക്ഷം ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ പുസ്തകങ്ങൾക്ക് പുറമെ ലക്ഷക്കണക്കിന് ഗവേഷണ പ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്.