ഭർത്താവിന്റെ ഫോൺ നന്പറും സ്വകാര്യ ചാറ്റും പുറത്തുവിട്ട ഭാര്യയ്ക്ക് 2000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി
ദുബായ്: ഭർത്താവിന്റെ സ്വകാര്യത ലംഘിച്ചെന്ന പരാതിയിൽ ഭാര്യയ്ക്ക് 2000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി. ഭർത്താവിന്റെ ഫോണ്‍ നന്പറും അദ്ദേഹത്തിന്റെ വീടിന്റെ ചിത്രവും അദ്ദേഹവുമായുള്ള ചില വാട്സാപ്പ് ചാറ്റുകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനാണ് നടപടി. ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസ നടന്നുവരുന്നതിനിടെയാണ് നടപടി.
40 വയസുകാരിയായ സ്വദേശി വനിതയാണ് ശിക്ഷിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഈ വർഷം ജനുവരിയിലാണ് കേസിന് ആധാരമായ സംഭവം. തന്റെ ഫോൺ നന്പറും ഭാര്യയുമായുള്ള സ്വകാര്യ ചാറ്റും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടെന്നാരോപിച്ചാണ് ഭർത്താവ് ബർദുബായ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്റെ സ്വകാര്യത ലംഘിക്കുന്ന നടപടികളാണ് ഭാര്യ ചെയ്തതെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. അതേസമയം കോടതിയിൽ ഭാര്യ കുറ്റം നിഷേധിച്ചു. എന്നാൽ വാദത്തിനൊടുവിൽ ഭാര്യ കുറ്റക്കാരി തന്നെയെന്ന് തെളിഞ്ഞതിനെ തുടർന്ന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.