ദുബൈ എക്‌സ്‌പോ: ഷാർജയിൽ ആറു ദിവസത്തെ അവധി
ദുബൈ: എക്‌സ്‌പോ സന്ദർശിക്കാൻ ഷാർജയിലെ സർക്കാർ ജീവനക്കാർക്കും ആറു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ലോകമേളയായ എക്‌സ്‌പോ കുടുംബസമേതം സന്ദർശിക്കാനും മേളയെക്കുറിച്ചുള്ള അറിവുകൾ നേടി ആശയങ്ങൾ മറ്റുള്ളവരിൽ എത്തിക്കാനുമാണ് ജീവനക്കാർക്ക് സർക്കാർ അവധി നൽകുന്നത്.
ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിന്‍ മുഹമ്മദ് അൽ ഖാസിമിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചത്. ആറുദിവസത്തെ അവധി ദുബൈ എക്‌സ്‌പോ അവസാനിക്കുന്ന ആറുമാസത്തിനിടയിൽ എടുത്താൽ മതിയാകും. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടമായ അൽ വാസൽ ഡോമിൽ ഘടിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ 360 ഡിഗ്രി പ്രൊജക്ഷൻ സ്‌ക്രീൻ അടക്കം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് എക്സ്പോ വേദിയിൽ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ 2022 മാർച്ച് 31 വരെ നടക്കും. ഇന്ന് രാത്രിയോടെ എക്സ്പോയ്ക്ക് തിരിതെളിയും. ഇന്ത്യയുൾപ്പെടെ 192 രാജ്യങ്ങളുടെ പങ്കാളിത്തമാണ് എക്സ്പോയെ വൈവിധ്യങ്ങളാൽ സന്പന്നമാക്കാനാരുങ്ങുന്നത്.