സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ലഭ്യമാക്കുന്നതിനുള്ള വൻ പദ്ധതികളുമായി യുഎഇ
അബുദാബി: യുഎഇയിൽ അടുത്ത അഞ്ച് വർഷത്തിനിടെ 75,000 സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ലഭ്യമാക്കുന്നതിനുള്ള വൻ പദ്ധതികളുമായി യുഎഇ ഭരണകൂടം. രാഷ്‍ട്രരൂപീകരണത്തിന്റെ 50−ാം വാർഷികാഷോഘങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന 50 ഇന പരിപാടികളുടെ ഭാഗമാണിത്. കഴിഞ്ഞ ദിവസം അബുദാബിയിൽ ഇത് സംബന്ധിച്ച പ്രഖ്യാപനവും നടന്നു.
അബുദാബിയിലെ ഖസ്‍ർ അൽ വത്വനിൽ വെച്ച് യുഎഇ ക്യാബിനറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സദസിന് മുന്നിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സ്വദേശികളുടെ തൊഴിൽ നൈപ്യുണ്യം ഉറപ്പാക്കുന്നതിന് എമിറാത്തി ടാലന്റ് കോംപറ്റീറ്റീവ്‍നെസ് കൗൺസിൽ രൂപീകരിക്കും. സർവകലാശാലാ വിദ്യാർത്ഥികൾക്കും അടുത്തിടെ ബിരുദം നേടിയവർക്കും മൈക്രോ ലോണുകൾ ലഭ്യമാക്കാൻ 100 കോടി ഡോളറിന്റെ അലുംനി ഫണ്ട് നീക്കിവെയ്‍ക്കും.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് മക്കളുടെ പരിചരണത്തിനായി ഓരോ കുട്ടിക്കും 800 ദിർഹം വീതം നൽകും. ഇങ്ങനെ ഒരാളിന് പരമാവധി പ്രതിമാസം 3200 ദിർഹം വരെ നൽകാൻ 125 കോടി ദിർഹം നീക്കിവെയ്‍ക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിലെ വിദഗ്ദ്ധ തൊഴിലുകളിൽ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്യാബിനറ്റ് അഫയേഴ്‍സ് മന്ത്രി മുഹമ്മദ് അബ്‍ദുല്ല അൽ ഗർഗാവി പറഞ്ഞു.
അഞ്ച് വർഷത്തിനിടെ 10,000 സ്വദേശി നഴ്‍സുമാരെ നിയമിക്കാനും പദ്ധതിയുണ്ട്. ഇതിനായി മൂന്ന് തലങ്ങളിലെ പരിശീലനം നൽകും. നഴ്‍സിങ് ബിരുദ കോഴ്‍സിന് പുറമെ ഹെൽത്ത് അസിസ്റ്റന്റ്സ്, എമർജന്‍സി മെഡിസിന്‍ ഹയർ ഡിപ്ലോമ എന്നീ കോഴ്‍സുകളും ആരംഭിക്കും. വിവിധ തൊഴിലുകൾക്കായി 12 മാസം വരെയുള്ള പരിശീലന പരിപാടികൾ സ്വകാര്യ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തും. ഇതിൽ പരിശീലനത്തിനെത്തുന്നവർക്ക് സാന്പത്തിക സഹായം നൽകും. സർവകലാശാലാ വിദ്യാർത്ഥികൾക്ക് പ്രതിമാസം 8000 രൂപയായിരിക്കും ശന്പളം നൽകുക. തൊഴിൽ ലഭിച്ച് ആദ്യത്തെ അഞ്ച് വർഷവും സ്വദേശികൾക്ക് സർക്കാർ സാന്പത്തിക പിന്തുണ നൽകും. പ്രതിമാസം പരമാവധി 5000 ദിർഹം വരെ ഇങ്ങനെ നൽകും.