ശ്രീലങ്കൻ പതനത്തിന് കാരണം രാഷ്ട്രീയക്കാർ: സനത് ജയസൂര്യ
ശ്രീലങ്കയിലെ പതനത്തിന് കാരണം രാഷ്ട്രീയക്കാരെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ സനത് ജയസൂര്യ. പ്രസിഡന്റ് രാജപക്‌സെയുടെ തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ സ്ഥിതിഗതികൾ ഇത്രയും രൂക്ഷമാക്കിയതെന്നും ജനാധിപത്യം ഉടൻ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്ത് സർവകക്ഷി യോഗം വിളിക്കാൻ സ്പീക്കർ മഹിന്ദ യെപ അഭയവർധനെയോട് അഭ്യർത്ഥിച്ച് സൈന്യവും പൊലീസും. പ്രതിസന്ധിക്ക് രാഷ്ടീയപരിഹാരം ഉറപ്പാക്കാൻ സേനകൾ എന്തു ചെയ്യണമെന്ന് അറിയിക്കാനും അവർ നിർദേശിച്ചു
ക്രമസമാധാനപാലനത്തിൽ മൂന്നു സേനകളെയും പിന്തുണയ്ക്കാൻ ശ്രീലങ്കയിലെ ജനങ്ങളോട്, പ്രത്യേകിച്ച് യുവാക്കളോട് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ഷവേന്ദ്ര സിൽവ ആവശ്യപ്പെട്ടു. പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കരുതെന്നും പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രതിസന്ധികളെ മറികടക്കാൻ പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുകയാണ് അടുത്ത നടപടി. ശ്രീലങ്കൻ ഭരണഘടനയുടെ നാൽപതാം അനുച്ഛേദത്തിലെ വിവിധ വകുപ്പുകളിലാണ് പ്രസിഡന്റിന്റെ രാജിയെ സംബന്ധിച്ച് വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് രാജിവെച്ചാൽ, പ്രധാനമന്ത്രിക്കായിരിക്കും കാവൽ പ്രസിഡന്റിന്റെ ചുമതല. പ്രധാനമന്ത്രിയ്ക്കും ആ ചുമതല നിർവഹിക്കാൻ കഴിയാത്ത പക്ഷം പാർലമെന്റ് സ്പീക്കർ കാവൽ പ്രസിഡന്റാകും.
പ്രസിഡന്റ് പദവി ഒഴിവുവന്നാൽ ഒരുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് നിലവിലെ പ്ര സിഡന്റിന്റെ കാലാവധി കഴിയുന്ന വരെ പ്രസിഡന്റായി ഭരണം തുടരാനാകും.