ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങിന് 950 പേര്‍ക്ക് മാത്രം പ്രവേശനം
ടോക്കിയോ: ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവർക്കാണ് പ്രവേശനമെന്ന് ടോക്കിയോ ഒളിമ്പിക് തലവന്‍ ഹൈഡെമസ നകമുറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് വിലക്കുണ്ട്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച വൈകുന്നേരം 4.30നാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത്. ഇന്ത്യയില്‍നിന്ന് 18 ഇനങ്ങളിലായി 127 അത്‌ലറ്റുകള്‍ പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്. ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും. അതേസമയം, ഒളിമ്പിക് വില്ലേജിലെ കോവിഡ് ബാധ ആശങ്കയുണ്ടാക്കുന്നുണ്ട്. 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ വില്ലേജിലെ ആകെ രോഗബാധിതരായവരുടെ എണ്ണം 86 ആയി.