ലോകത്തെ എറ്റവും വലിയ കെട്ടിടം സൗദിയിൽ ഉയരും
ലോകത്തെ എറ്റവും വലിയ കെട്ടിടം നിർമിക്കാനൊരുങ്ങി സൗദി അറേബ്യ. ചെങ്കടൽ തീരത്ത് 500 ബില്യൺ ഡോളർ ചെലവഴിച്ച് സൗദി നിർമിക്കുന്ന നിയോം പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും കെട്ടിടം ഉയരുക. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സ്വപ്ന പദ്ധതിയാണ് നിയോം. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് അംബരചുംബികളായ ഇരട്ടഗോപുരം നിർമിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 500 മീറ്റർ ഉയരവും ഡസൻ കണക്കിന് മൈലുകൾ നീളവും കെട്ടിടത്തിനുണ്ടാകുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തെ മറ്റുകെട്ടിടങ്ങളെക്കാൾ വളരെ വലുതായിരിക്കും ഇരട്ടഗോപുരം.
പാർപ്പിട സൗകര്യങ്ങൾക്കൊപ്പം ഓഫീസുകളും കെട്ടിടത്തിന്‍റെ ഭാഗമാകും. ഇവയ്ക്ക് പുറമേ വിവിധ ഫാക്ടറികളും മാളുകളും ഉൾപ്പെടെയുള്ള വലിയൊരു ലോകവും ഇരട്ട ഗോപുരത്തിലുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.