നേപ്പാളിൽ കുടുങ്ങിയവർക്ക് സൗദിയിലേക്ക് ചാർട്ടേഡ് വിമാന സർവീസ് ആരംഭിക്കുമെന്ന് അധികൃതർ
കാഠ്മണ്ഡു: സൗദി അറേബ്യയിലേക്ക് പോകാൻ നേപ്പാളിലെത്തി കുടുങ്ങിയവർക്കായി ചാർട്ടേഡ് വിമാന സർവീസ് ആരംഭിക്കുമെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി. ട്വിറ്ററിലൂടെയാണ് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. സൗദിയിലേക്ക് പോകാനായി നേപ്പാളിലെത്തിയവരെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ റിയാദിലേക്കോ ജിദ്ദയിലേക്കോ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ട്വീറ്റ് ചെയ്തു. ഇന്ത്യൻ എംബസിയുടെ ആവശ്യപ്രകാരമാണ് പുതിയ തീരുമാനം.
എന്നാൽ ചാർട്ടേഡ് വിമാനങ്ങൾക്ക് സൗദി സർക്കാരിന്റെ അനുമതി ആവശ്യമാണ്. നേപ്പാൾ എയർലൈൻസ്, ഹിമാലയ എയർലൈൻസ് എന്നീ വിമാനങ്ങളിലായിരിക്കും ചാർട്ടേഡ് സർവീസുകൾ നടത്തുക. സർവീസുകളെ കുറിച്ചുള്ള വിവരങ്ങൾ വിമാന കന്പനികൾ അറിയിക്കുമെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര വിമാനങ്ങൾക്കുള്ള വിലക്ക് ഈ മാസം 31 വരെ നേപ്പാൾ സിവിൽ ഏവിയേഷന്‍ അതോറിറ്റി നീട്ടിയിരുന്നു.