ഖത്തർ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ദോഹ: ഖത്തർ ശൂറ കൗണ്‍സിൽ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ രണ്ടിന് നടക്കുമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അറിയിച്ചു. ഹിജ്‌റ വർഷം സഫർ മാസം 25നായിരിക്കും വോട്ടെട്ടുപ്പ്. വോട്ടർ പട്ടികയിൽ പേർ രജിസ്റ്റർ ചെയ്ത മുഴുവൻ പേരും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്ന് അമീർ 2021ലെ നാൽപതാമത്തെ ഉത്തരവിലൂടെ വ്യക്തമാക്കി.
45 അഗം ശൂറ കൗൺസിലിൽ 30 പേരെയാണ് പൗരന്മാർ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. 15 പേരെ അമീർ നാമനിർദേശം ചെയ്യും. പൊതുവായ സർക്കാർ നയങ്ങൾ, ബജറ്റ് എന്നിവ അംഗീകരിക്കുന്നതിന് അധികാരപ്പെട്ട ബോഡിയാണ് ശൂറ കൗൺസിൽ. പ്രതിരോധം, സുരക്ഷ, സാന്പത്തികം, നിക്ഷേപം എന്നിവ ഒഴിച്ചുള്ള മേഖലകളിൽ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും ശൂറ കൗൺസിലിന് സാധിക്കും.
അതിനിടെ, ശൂറാ കൗൺസിലിലേക്ക് മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് ആരംഭിച്ചു. അഞ്ച് ദിവസമാണ് പത്രിക സമർപ്പിക്കാൻ അനുവദിച്ചിട്ടുള്ളത്. വ്യാഴാഴ്ച്ചയാണ് അവസാന ദിവസം. സെപ്തംബർ 15ന് അന്തിമ പട്ടിക പ്രഖ്യാപിക്കും. തുടർന്ന് പ്രചാരണം ആരംഭിക്കും. വോട്ടിംഗ് നടക്കുന്ന ഒക്ടോബർ രണ്ടിന് 24 മണിക്കൂർ മുന്പ് പ്രചാരണം അവസാനിപ്പിക്കണം.
പ്രചാരണത്തിൽ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കണമെന്ന് കമ്മിറ്റി അറിയിച്ചു. ഇതുപ്രകാരം സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് യോഗങ്ങൾ സംഘടിപ്പിക്കാനോ പ്രഭാഷണങ്ങൾ നടത്താനോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങളിലും സ്ഥാനാർത്ഥികളുടെ പരസ്യങ്ങൾ പതിക്കുന്നതും ചട്ട ലംഘനമാണ്. 20 ലക്ഷം റിയാലാണ് ഒരു സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരമാവധി ചെലവഴിക്കാനാവുക. ഇതിൽ 35 ശതമാനം വരെ സംഭാവനയായി സ്വീകരിക്കാം. തിരഞ്ഞെടുപ്പ് ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും നിർദ്ദേശമുണ്ട്.