ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതകം; ആറു പേർ കസ്റ്റഡിയിൽ
പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയാളികൾ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ വ്യാജമാണെന്നും കണ്ടെത്തി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സിദ്ദുവിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ വൈകുകയാണ്. കേസിലെ യഥാർഥ പ്രതികളെ പിടികൂടാതെ പോസ്റ്റ്മോർട്ടത്തിന് മൃതദേഹം വിട്ടു നൽകില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. കുടുംബവുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തുകയാണ്. ഇതിനിടെ, മാനസയിൽ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച്ചയാണ് പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെ വാല വെടിയേറ്റ് മരിച്ചത്. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്കും പരിക്കേറ്റിരുന്നു. മൂസേ വാലയും സുഹൃത്തുക്കളും ചേർന്ന് ജീപ്പിൽ യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂസെ വാലയ്ക്ക് നൽകി വന്ന പോലീസ് സംരക്ഷണം കഴിഞ്ഞ ദിവസം ആം ആദ്മി സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് മൂസെ വാല കോൺഗ്രസിൽ ചേർന്നത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൻസാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചെങ്കിലും ആംആദ്മി പാർട്ടിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെട്ടിരുന്നു.