ഏഴുമണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം പുറത്തെടുക്കുന്പോൾ ജീവൻ; ഡോക്ടർക്കെതിരെ കേസ്
ലക്‌നോ: ഏഴുമണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം പുറത്തെടുത്തത് ജീവനോടെ. മൊറാദാബാദ് ജില്ല ആശുപത്രിയിലാണ് സംഭവം. ബൈക്ക് ഇടിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച രാത്രി ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഡോക്ടർമാർ ഇയാൾ മരിച്ചതായി അറിയിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി.
ഏഴുമണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനായി ബന്ധുക്കൾ സമ്മതപത്രം എഴുതി നൽകുകയും ചെയ്തു. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തപ്പോൾ ശ്രീകേഷിന്റെ ഭാര്യാസഹോദരിയ്ക്ക് മൃതദേഹത്തിന് അനക്കമുള്ളതായി തോന്നി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. വീഡിയോയിൽ അദ്ദേഹം മരിച്ചിട്ടില്ലെന്നും ശ്വസിക്കുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നുണ്ട്.
എമർജൻസി മെഡിക്കൽ ഓഫിസർ വെളുപ്പിന് മൂന്നുമണിക്ക് പരിശോധിച്ചപ്പോൾ ശ്രീകേഷിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. നിരവധി തവണ പരിശോധിച്ചിരുന്നു. തുടർന്നാണ് മരിച്ചതായി അറിയിച്ചത്. ഇന്ന് രാവിലെ പോലീസും ബന്ധുക്കളും നോക്കിയപ്പോൾ അദ്ദേഹത്തിന് ഹൃദയമിടിപ്പുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. നിലവിൽ മീററ്റിലെ ആശുപത്രിയിലെ ചികിത്സയിലാണ് ശ്രീകേഷ്. ഡോക്ടർമാരുടെ അനാസ്ഥക്കെതിരെ പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു.