മന്ത്രവാദിനിയെന്ന് മുദ്രകുത്തി വീട്ടമ്മയെ മർദ്ദിച്ചു കൊന്നു
ജംഷഡ്പുർ: ജാർഖണ്ഡിൽ മന്ത്രവാദിനിയെന്ന് മുദ്രകുത്തി വീട്ടമ്മയെ അയൽവാസികൾ മർദിച്ചു കൊലപ്പെടുത്തി. ജംഷഡ്പുരിലെ മാങ്ങാഡ് ഗ്രാമത്തിലാണ് സംഭവം. 55കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ അയൽവാസിയുടെ വീട് സന്ദർശിച്ചതിനു പിന്നാലെ ഇയാളുടെ ഭാര്യക്ക് പനി ബാധിച്ചിരുന്നു. തുടർന്നാണ് ഇവർ മന്ത്രവാദിനിയാണെന്ന് ഇവർ ആരോപിച്ചത്.
യുവതിയുടെ ഭർത്താവും മറ്റൊരു അയൽവാസിയും ചേർന്നാണ് വീട്ടമ്മയെ ക്രൂരമായി മർദിച്ചത്. തടയാൻ ശ്രമിച്ച ഭർത്താവിനെ ഇവർ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. പിന്നീട് ഗ്രാമത്തിൽ നിന്നും കുറച്ചു മാറി വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗ്രാമവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.