വാക്സിൻ സ്വീകരിച്ച അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ ക്വാറന്റൈൻ ഒഴിവാക്കി ഇന്ത്യ
ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ ക്വാറന്റൈൻ ഒഴിവാക്കി ഇന്ത്യ. ഡബ്ല്യു.എച്ച്.ഒ അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്ക് രാജ്യത്ത് ക്വാറന്റൈൻ നിർബന്ധമാകില്ല. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരമാണിത്. എന്നാൽ സഞ്ചാരികൾ കൈവശം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
ലോകമെന്പാടും വാക്സിൻ സ്വീകരിച്ചവരുടെ തോത് വർധിച്ചതും, കോവിഡിന്റെ കുറഞ്ഞ് തുടങ്ങിയ വ്യാപനവുമാണ് പുതിയ ഉത്തരവിറക്കാൻ ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ച ഘടകങ്ങൾ. തിങ്കളാഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നു. പൂർണമായും വാക്സിൻ സ്വീകരിക്കാത്തവർ രാജ്യത്ത് എത്തിയുടനെ കോവിഡ് ടെസ്റ്റ് നടത്തണം. ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും ഇവർക്ക് ബാധകമാണ്.
എട്ടാം ദിവസം വീണ്ടും ടെസ്റ്റുണ്ടാവും. പുതിയ മാർഗനിർദേശങ്ങളനുസരിച്ച് സഞ്ചാരികൾ എയർ സുവിധാ പോർട്ടലിൽ സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണം. 72 മണിക്കൂറിനുള്ളിലെടുത്ത ആർടി−പിസിആർ നെഗറ്റീവ് ഫലവും നിർബന്ധമാണ്. ടെസ്റ്റിനിടയിൽ കോവിഡ് പോസിറ്റീവാകുന്നവർ സെൽഫ് ഐസൊലേറ്റ് ചെയ്യുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുകയും വേണം.