ഇന്ത്യ−പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി
ചണ്ഡീഗഡ്: പഞ്ചാബിലെ ഇന്ത്യ−പാക്കിസ്ഥാന്‍ അതിർത്തിയിൽ നിന്നും കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര മാർക്കറ്റിൽ 42 കോടി രൂപ വിലമതിക്കുന്ന 8.5 കിലോ ഗ്രാം ഹെറോയിനാണ് അതിർത്തി ജില്ലയായ ഫസിൽക്കയിൽ നിന്നും ബിഎസ്എഫ്(ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്)ന്‍റെ സഹായത്തോടെ പഞ്ചാബ് പോലീസ് പിടികൂടിയത്. അതിർത്തിയിൽ താമസിക്കുന്ന ചിലർ പാക്കിസ്ഥാനിൽ നിന്നും മയക്കുമരുന്ന്, ആയുധം തുടങ്ങിയവ ഇന്ത്യയിലേക്ക് കടത്താൻ സഹായിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ മഹാലം ഗ്രാമവാസിയായ ജസ്‌വീർ സിംഗ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ വിവരത്തെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജസ്‌വീർ സിംഗിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.