കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കുമായി കർണാടക
ബെംഗളൂരു: കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കുമായി കർണാടകം. മെയ് 31 വരെ കർണാടകത്തിലേക്ക് പ്രവേശിക്കാൻ പുതിയ പാസ് അനുവദിക്കേണ്ടെന്നും കർണാടക സർക്കാർ തീരുമാനിച്ചു. നിലവിൽ പാസിന് അപേക്ഷിച്ചവരെ പ്രവേശിപ്പിക്കും. ഇവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണം നിർബന്ധമാണ്.
കേരളത്തെ കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുളളവർക്കും കർണാടകത്തിൽ പ്രവേശന വിലക്കുണ്ടാവും. നാലാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം പുനരാരംഭിക്കാനും കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അന്തർജില്ലാ ട്രെയിൻ, ബസ് സർവ്വീസുകൾക്ക് അടക്കം അനുമതി നൽകാനാണ് കർണാടക സർക്കാരിൻ്റെ തീരുമാനം. പാർക്കുകളും ബാർബർ ഷാപ്പുകളും തുറക്കും. രണ്ട് മണിക്കൂർ നേരത്തേക്കാവും പാർക്കുകൾ തുറക്കുക. ഇന്ന് 84 പേർക്കാണ് കർണാടകത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 57 പേരും മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. ഈ സാഹചര്യത്തിലാണ് പ്രവേശന വിലക്ക് ഏർപ്പെടുത്താനും സംസ്ഥാനത്തിന് അകത്ത് നിയന്ത്രണം ശക്തമാകക്കാനും തീരുമാനിച്ചത്.