നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ജഹ്റ നേച്ചർ റിസർവ് തുറക്കാനൊരുങ്ങുന്നു
കുവൈത്ത് സിറ്റി
നാല് വർഷത്തെ നവീകരണ പ്രവർത്തനങ്ങൾക്കും ഒരുക്കങ്ങൾക്കും ശേഷം, ജഹ്റ നേച്ചർ റിസർവ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനൊരുങ്ങുന്നു. എൻവയോണ്‍മെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ)ക്കാണ് റിസർവിന്റെ നടത്തിപ്പ് ചുമതല. ദിവസവും രാവിലെ 9:00 മുതൽ വൈകിട്ട് 4:30 വരെയാണ് സന്ദർശകസമയം.
വടക്ക് ഖുവൈസത്ത് മുതൽ തെക്ക് ജാബർ അൽ−അഹമ്മദ് വരെ 18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് റിസർവ് സ്ഥിതി ചെയ്യുന്നത്. റിസർവ് സന്ദർശിക്കാൻ മുൻകൂറായി ഓൺലൈൻ ബുക്കിങ് നടത്തണം. 90 മിനിറ്റ് നേരത്തേക്ക് രണ്ട് ഗ്രൂപ്പുകൾക്ക് മാത്രമേ ഒരേസമയം പ്രവേശിക്കാൻ കഴിയൂ.
അഞ്ചോ അതിൽ താഴെയോ ആളുകളുടെ ഗ്രൂപ്പിന് കുറഞ്ഞത് 10 കുവൈത്ത് ദീനാറാണ് പ്രവേശന ഫീസായി ഈടാക്കുന്നത്. അധികമായി വരുന്ന ഓരോ വ്യക്തിക്കും 2 ദീനാർ അധികം നൽകണം. സന്ദർശകർ വാഹനങ്ങൾ റിസർവിനു പുറത്ത് പാർക്ക് ചെയ്യണം.