ആർഎസ്പി പിളർപ്പിലേക്ക് എന്ന് സൂചന; സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മിൽ തർക്കം
ആർഎസ്പി സംസ്ഥാന സമ്മേളനത്തിൽ കടുത്ത വിഭാഗീയത. സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. ഇരുവിഭാഗവും മത്സരം ഉറപ്പിക്കുകയാണ്. സമവായം ഉണ്ടായില്ലെങ്കിൽ ആർഎസ്പി പിളർപ്പിലേക്ക് നീങ്ങുമെന്നും സൂചന പുറത്തുവരുന്നുണ്ട്.
ആർഎസ്പി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് സമ്മേളന പ്രതിനിധികളിൽ പലരും ഉന്നയിക്കുന്നത്. നേതൃത്വത്തിന് വാർധക്യമാണെന്നും സെക്രട്ടറി സ്ഥാനത്തുനിന്ന് എഎ അസീസ് ഒഴിയണമെന്നുമാണ് യുവാക്കളുടെ ആവശ്യം. മൂന്ന് പ്രാവശ്യം സെക്രട്ടറി സ്ഥാനത്തിരിക്കുകയും 80 വയസ് കഴിയുകയും ചെയ്ത അസീസ് മാറി പകരം സെക്രട്ടറി സ്ഥാനത്തേക്ക് ഷിബു ബേബി ജോൺ വരണമെന്നാണ് ആവശ്യമുയരുന്നത്.
അടുത്തമാസം നവംബറിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് മുന്നോടിയാണ് ആർഎസ്പി സംസ്ഥാന സമ്മേളനം ചേരുന്നത്. സംസ്ഥാന സമ്മേളനത്തിൽ മുന്നണി മാറ്റം ഉൾപ്പെടെ ആവശ്യങ്ങൾ പ്രതിനിധികൾ ഉന്നയിക്കുമെന്ന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. തിരികെ എൽഡിഎഫിലേക്ക് മടങ്ങണമെന്ന ആഗ്രഹം പാർട്ടിയിലെ പല പ്രമുഖർക്കും ഉണ്ട്.
കഴിഞ്ഞ രണ്ടു വർഷമായി നിയമസഭയിൽ ഒരു സീറ്റ് പോലുമില്ലാത്തത് യുഡിഎഫ് മുന്നണിയുടെ ഭാഗമായതുകൊണ്ടാണെന്ന് പാർട്ടിക്കുള്ളിൽ തന്നെ വിമർശിക്കുന്നർ ഏറെയാണ്. എന്നാൽ എൻ.കെ പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ യുഡിഎഫിൽ ഉറച്ചു നിൽക്കണമെന്ന പക്ഷക്കാരാണ്. ഉരുക്കുകോട്ടയായ ചവറയിൽ പോലും ജയിക്കാന്‍ കഴിയാത്തത് ആർഎസ്പിക്ക് രാഷ്ട്രീയമായി വലിയ ക്ഷീണമാണ്. ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുന്നതിൽ യുഡിഎഫ് പരാജയമാണെന്നും വിലയിരുത്തലുണ്ട്. ഇതെല്ലാം സമ്മേളനത്തിൽ ചർച്ചയാവും.
xhcf