കിളിമാനൂരിൽ അയൽവാസി വീട്ടിൽ കയറി വയോധിക ദമ്പതിമാരെ തീകൊളുത്തി; ഭർത്താവ് മരിച്ചു
കിളിമാനൂരിൽ അയൽവാസി വീട്ടിൽ കയറി വയോധിക ദമ്പതിമാരെ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് മരിച്ചു. പള്ളിക്കൽ മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പാണ് (70) മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ കുമാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടത്തിയ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരെയും പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരൻ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലക്കടിക്കുകയും പിന്നീട് ഇരുവരെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നുമാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഭാകരക്കുറുപ്പിന്റെ ജീവൻ രക്ഷിക്കാനായില്ല. ശശിധരൻ നായരുടെ മകനെ പ്രഭാകരക്കുറുപ്പ് നേരത്തെ ഗൾഫിൽ കൊണ്ടുപോയിരുന്നു.
എന്നാൽ ഗൾഫിൽവെച്ച് മകൻ ജീവനൊടുക്കി. ഈ സംഭവത്തെത്തുടർന്ന് ഇരുകുടുംബങ്ങൾക്കും ഇടയിൽ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം.