ഗവർണറുടെ ഭീഷണിക്ക് വഴങ്ങി; സെനറ്റ് യോഗം ചേരാമെന്ന് കേരള സർവകാലശാല
ഒടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കടുത്ത ഭീഷണിക്കു വഴങ്ങി കേരള സർവകാലശാല. സെനറ്റ് യോഗം ചേരാമെന്ന് വി.സി ഗവർണറെ അറിയിച്ചു. ഈ മാസം 11നുള്ളിൽ സെനറ്റ് ചേർന്നില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഗവർണർ അറിയിച്ചിരുന്നു. സെനറ്റ് പിരിച്ചുവിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. നേരത്തെ ഗവർണറുടെ അന്ത്യശാസനം വി.സി തള്ളിയിരുന്നു. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേർ സെനറ്റ് നിർദേശിക്കില്ലെന്നും കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ പേർ നിർദേശിച്ചുള്ള ഗവർണറുടെ വിജ്ഞാപനം നിയമവിരുദ്ധമാണെന്നുമാണ് സർവകലാശാല ഗവർണറെ അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം. കണ്ണൂർ സർവകലാശാലയിലെ നിയമനവിവാദത്തിന് പിന്നാലെ കേരള സർവകലാശാലയിലും ഗവർണറും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടിലിന് വഴിയൊരുങ്ങുകയാണ്. സർവകലാശാലാ പ്രതിനിധിയെ ഒഴിച്ചിട്ടാണ് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഗവർണർ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് സർവകലാശാലാ സെനറ്റ് യോഗം ചേർന്ന് ഗവർണർക്കെതിരേ പ്രമേയം പാസാക്കിയിരുന്നു. ഇതിനുശേഷം രണ്ടുവട്ടം പ്രതിനിധിയെ നിർദേശിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നിർദേശം നൽകിയെങ്കിലും സർവകലാശാല വഴങ്ങിയിരുന്നില്ല. ഈ മാസം 11നുള്ളിൽ സെനറ്റ് ചേർന്നില്ലെങ്കിൽ പിരിച്ചുവിടൽ അടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.
szydrs