മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടി; സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹ സമരം തുടങ്ങി
സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല എഫ്‌സിസി കോൺവെന്റിൽ സത്യാഗ്രഹ സമരം തുടങ്ങി. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹമെന്ന് ലൂസി കളപ്പുര പറഞ്ഞു. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം.
ഭക്ഷണം നിഷേധിച്ചും പ്രാർഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയും ദിവസം തോറും പീഡനം കടുപ്പിക്കുകയാണ് അധികൃതരെന്ന് സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. ഓഗസ്റ്റിൽ തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതർ ഉപദ്രവം തുടരുന്നതായാരോപിച്ചാണ് സിസ്റ്റർ ലൂസി കളപ്പുര സമരം പ്രഖ്യാപിച്ചത്.
മഠം അധികൃതരോ കന്യാസ്ത്രീകളോ നാലു വർഷമായി തന്നോട് സംസാരിക്കുന്നില്ല. മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ഇവരുടെ ശ്രമം. നിലവിലെ കേസ് കഴിയുന്നതു വരെ മഠത്തിന്റെ എല്ലാ സൗകര്യങ്ങളും സിസ്റ്റർ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി. എന്നാൽ ഈ വിധി മാനിക്കാതെയാണ് മഠം അധികൃതർ ഉപദ്രവങ്ങൾ തുടരുന്നത് എന്നും സിസ്റ്റർ ലൂസി കളപ്പുര പറയുന്നു.
zhfzh