പോപുലർ ഫ്രണ്ട് ഹർത്താൽ; അഞ്ച് കോടിയിലധികം രൂപയുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ
എൻ.ഐ.എ, ഇ.ഡി റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. അഞ്ച് കോടി ആറ് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും അത് പി.എഫ്.ഐയിൽ നിന്നും ഈടാക്കി നൽകണമെന്നുമാണ് ആവശ്യം. ഹർത്താലിൽ 58 ബസുകൾ തകർത്തു. എല്ലാ കാലത്തും ഹർത്താൽ നടത്തുമ്പോൾ കെ.എസ്.ആർ.ടി.സിക്കു നേരെ ആക്രണം ഉണ്ടാവാറുണ്ട്. 2018ൽ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന ബി.ജെ.പി− ആർ.എസ്.എസ് ഹർത്താലിൽ 100ലധികം ബസുകൾ തകർക്കപ്പെട്ടു. 3.35 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. 2000ൽ തിരുവനന്തപുരത്ത് നടന്ന എ.ബി.വി.പി− ആർ.എസ്.എസ്− ബിജെപി പ്രതിഷേധം അക്രമാസക്തമായപ്പോൾ കെ.എസ്.ആർ.ടി.സിയിലെ രാജേഷ് എന്ന ഡ്രൈവർക്ക് ജീവൻ നഷ്ടമായി. 17 പേർക്ക് പരിക്കേറ്റു. 117 ബസുകൾ തകർത്തു. അന്നൊന്നും നഷ്ടപരിഹാരം ഈടാക്കുന്ന നടപടികൾ ഉണ്ടായില്ല. നിലവിൽ കെ.എസ്.ആർ.ടി.സി വലിയ പ്രതിസന്ധിയിലാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോൾ ഇത്രയേറെ ബസുകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
കേടുപാടുകൾ സംഭവിച്ച ബസുകളുടെ അറ്റകുറ്റപ്പണിക്കായി ഗണ്യമായ തുക വേണ്ടിവരും. അറ്റകുറ്റപ്പണി സമയത്ത് നിരവധി സർവീസുകൾ മുടങ്ങും. ഇതൊക്കെ കണക്കാക്കുമ്പോൾ കോർപറേഷന് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഉണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം ഹർത്താൽ പ്രഖ്യാപിച്ച പോപുലർ ഫ്രണ്ട് നൽകാൻ ഉത്തരവിടണം എന്നാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെടുന്നത്.
jcgjk