മകനെ മർദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു
ബസ് ജീവനക്കാർ മകനെ മർദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പറവൂരിലാണ് സംഭവം. ഫോർട്ട് കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദീനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴേമുക്കാലിനാണ് സംഭവം. ഫസലുദ്ദീന്‍റെ മകൻ ഫർഹാനാണ് കാറോടിച്ചിരുന്നത്. കോഴിക്കോട്−വൈറ്റില റൂട്ടിലോടുന്ന നർമ്മദ ബസ് അമിത വേഗതയിൽ മറികടന്നപ്പോൾ കാറിന്‍റെ സൈഡ് ഗ്ലാസിൽ തട്ടി. തുടർന്ന് ഫർഹാൻ ബസിനു മുന്നിൽ നിർത്തി ഇത് ചോദ്യം ചെയ്തു.
ഇതേ തുടർന്നാണ് വാക്കുതർക്കമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നയിക്കുകയും ചെയ്തത്. ഇതിനിടെ ബസ് ജീവനക്കാർ കത്തിയെടുത്ത് ഫർഹാനെ കുത്താനൊരുങ്ങി. കുത്ത് ഫർഹാൻ കൈകൊണ്ട് തടഞ്ഞു. ഇത് കണ്ട ഫസലുദ്ദീൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്നും മുങ്ങിയ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ചെറായി സ്വദേശി ടിന്‍റു ആണ് അറസ്റ്റിലായത്.