നിയമസഭയിൽ കെകെ രമയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഭയക്കുന്നത് മുഖ്യമന്ത്രിയാണെന്ന് കെ സുധാകരൻ
കെ.കെ രമയ്‌ക്കെതിരായ വധഭീഷണിയിൽ വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സിപിഐഎമ്മിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും തെറ്റായ ചെയ്തികളെ തുറന്ന് കാട്ടിയതിന്‍റെ പേരിലാണ് കെ കെ രമയ്ക്ക് വധഭീഷണി ഉണ്ടായത്. മുഖ്യമന്ത്രിക്ക് ഭയമെന്ന് കെ സുധാകരൻ പറഞ്ഞു.
കോൺഗ്രസിന്റെയും യുഡിഎഫ് നേതാക്കളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് എം.എം മണി കെ.കെ രമയ്‌ക്കെതിരായ പരാമർശം പിൻവലിച്ചെങ്കിലും ഒടുങ്ങാത്ത പക മനസിൽ സൂക്ഷിക്കുന്നവരാണ് സിപിഐഎമ്മുകാർ.ടിപിയെ വധിക്കാൻ ഉത്തരവ് നൽകിയ സിപിഐഎം ഉന്നതർ ഇപ്പോഴും പുറത്തുവിലസുകയാണ്. ടിപിയുടെ മരണശേഷവും ആ ആത്മാവിനെ കുലംകുത്തിയെന്ന് വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി എന്തും ചെയ്യുന്ന മനോനിലയിലേക്ക് അധഃപതിച്ചു.
സിപിഐഎമ്മിന്റെ അടുത്ത ലക്ഷ്യം കെ.കെ രമയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുയെന്നും സുധാകരൻ പറഞ്ഞു. നിയമസഭയിൽ കെ.കെ രമയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഭയക്കുന്നത് മുഖ്യമന്ത്രിയാണ്. അത് പലപ്പോഴും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചു. കെ.കെ രമയുടെ ജീവൻ സംരക്ഷണം ഒരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലീസിനുണ്ട്. അതിന് തയ്യാറാകുന്നില്ലെങ്കിൽ ആ കടമ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു.