മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാം എന്നത് തന്റെ ആശയം ആയിരുന്നുവെന്ന് കെ.എസ് ശബരിനാഥൻ
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാം എന്നത് തന്റെ ആശയം ആയിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരിനാഥൻ. വാട്‌സാപ്പ് ഗ്രൂപ്പിൽ ആശയം പങ്കുവച്ചത് താന്നാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ പൊലീസ് നടപടിയെ വിമർശിച്ച ശബരിനാഥൻ തന്നെ പോലെയൊരു പൊതുപ്രവർത്തകൻ ഇതാണ് സ്ഥിതിയെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും ചോദിച്ചു.
കേരളാ പൊലീസിനെ ഞാൻ ഒരിക്കലും കുറ്റംപറയില്ല. അവരെ നിയന്ത്രിക്കുന്നവരുടെ വീഴ്ച തന്നെയാണിത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി പൊലീസിനെക്കൊണ്ട് എന്തും ചെയ്യിപ്പിക്കാമെന്നാണ് സർക്കാർ കരുതുന്നത്. മിടുക്കരായ ഓഫീസർമാരെ ഇത്തരം ചട്ടുകങ്ങളായി ഉപയോഗിക്കുന്നുണ്ട്. കോടതിയും പൊളിറ്റിക്കൽ സർക്കിളും മീഡിയാസുമൊക്കെ ശക്തമായ കേരളത്തിൽ ഇങ്ങനെയൊരു നടപടി നടക്കില്ല എന്ന് സർക്കാരിന് എന്തുകൊണ്ട് മനസിലാകുന്നില്ല. ചില ആഫ്രിക്കൻ രാജ്യങ്ങൾ പോലെയോ പുടിന്റെ റഷ്യ പോലെയോ അല്ല, ഇത് കേരളമാണെന്ന് സർക്കാർ മനസിലാക്കണം. ഇന്നലെ 12 മണിക്കൂർ നടന്ന നാടകത്തിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്നും ശബരിനാഥൻ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ യൂത്ത് കോൺഗ്രസ് തുടർച്ചയായി മുഖ്യമന്ത്രിക്കെതിരെ സമരങ്ങൾ നടത്തിയിരുന്നു. ആ സമരത്തിന്റെ ഭാഗമായുള്ള ഒരു നിർദേശമാണ് ഞാൻ നൽകിയത്. അതിൽ എന്ത് തെറ്റാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് എന്ത് നിയമനടപടിക്കും താനും സംഘടനയും തയ്യാറാണെന്നും ശബരിനാഥൻ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ശബരിനാഥന്റെ പ്രതികരണം.
ക്ലർക്ക്
ജനവിരുദ്ധ സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ കള്ളക്കഥകളിലൂടെ തകർക്കാനാകില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമവും ഗൂഢാലോചനയുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവർ വെറും ഭീരുക്കളാണെന്നും പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസിൽ കെ.എസ്. ശബരിനാഥിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ശബരിനാഥിന് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തിയിരുന്നു.
എതിർക്കുന്നവരെ മുഴുവൻ കള്ളക്കേസിൽ കുടുക്കുന്ന ഭരണകൂട ഭീകരതയാണ് കേരളത്തിൽ അരങ്ങേറുന്നതെന്നായിരുന്നു കെ. സുധാകരന്റെ പരാമർശം.
ഒരു മുഖ്യമന്ത്രി ഒരിക്കലും ഉൾപ്പെടാൻ പാടില്ലാത്ത കള്ളക്കടത്ത് കേസിൽ കുരുക്കിലായ പിണറായി വിജയൻ അത് കേരള ജനതയിൽ നിന്ന് മറയ്ക്കാൻ കളിച്ചു കൂട്ടുന്ന കള്ളക്കളികളുടെ അവസാനത്തെ അടവാണ് ശബരിനാഥിന്റെ അറസ്റ്റെന്നും സുധാകരൻ പറഞ്ഞു.