ഓണം ബംപറടിച്ചിരുന്നെങ്കിൽ കെഎസ്ആർടിസിയുടെ ശമ്പളം കൊടുക്കാമായിരുന്നെന്ന് ഗതാഗതമന്ത്രി
ഓണം ബംപറടിച്ചിരുന്നെങ്കിൽ കെഎസ്ആർടിസിയുടെ ശമ്പളം കൊടുക്കാമായിരുന്നെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. 25 കോടി രൂപ സമ്മാനതുകയുള്ള ഓണം ബംപറിന്‍റെ പുതിയ ടിക്കറ്റ് പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം. കെഎസ്ആർടിസി ഗുരുതരമായ ശമ്പള പ്രതിസന്ധി നേരിടുമ്പോളാണ് മന്ത്രി ക്രൂരമായ തമാശ പറഞ്ഞ് ചിരിക്കുന്നതെന്ന് വിമർശനമുയരുന്നുണ്ട്. എല്ലാ മാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ശമ്പള വിതരണം ഇതുവരെ സാധാരണ നിലയിലായിട്ടില്ല.
ഈ മാസം പകുതിയായിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം കൊടുത്തു തീർന്നിട്ടില്ല. മെയ് മാസത്തെ ശമ്പളം കൊടുത്തു തീർത്തത് ജൂലൈ രണ്ടിന് മാത്രമാണ്. ഈ മാസത്തെ ശമ്പളം നൽകാൻ 60 കോടി രൂപയാണ് കെഎസ്ആർടിസി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ധനവകുപ്പ് ഈ ഫയൽ മടക്കിയെന്നാണ് വിവരം.