കറുത്ത മാസ്ക് അഴിപ്പിക്കൽ മൗലികാവകാശലംഘനം: ഹൈക്കോടതിയിൽ പരാതിയുമായി അഭിഭാഷകൻ
കറുത്ത മാസ്ക് അഴിപ്പിച്ച സംഭവം ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയിലെത്തും. അഡ്വ. സേതുകുമാർ ആണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇദ്ദേഹം ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ കറുത്ത മാസ്ക് ഊരുന്നത് നിയമവിരുദ്ധമാണ്. കോട്ടയത്ത് തന്നെ തടഞ്ഞ് നിർത്തിയ പൊലീസ്, കറുത്ത മാസ്ക് മാറ്റാൻ അവശ്യപ്പെട്ടുവെന്നാണ് അഡ്വ. സേതുകുമാറിന്‍റെ പരാതി.
ഏത് മാസ്ക് ധരിക്കണം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ഇത് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ, നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ, ഹൈക്കോടതിയെ സമീപിക്കുന്നത്.
അതിനിടെ, മാസ്ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്തെത്തിയിരുന്നു. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം എന്നായിരുന്നു എൽഡിഎഫ് കണ്‍വീനറുടെ ചോദ്യം. അക്രമമാണോ ജനാധിപത്യമെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനത്തെ വഴിതടയുകയും കറുത്ത മാസ്ക് അഴിപ്പിക്കുകയും ചെയ്യുന്ന പൊലീസ് നടപടി വൻ വിമർശനത്തിനാണ് ഇടയാക്കുന്നത്.