സ്വപ്ന സുരേഷും ഷാജ് കിരണും ചേർന്ന് തന്നെ കുടുക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ടർ ടിവി എംഡി നികേഷ് കുമാർ
സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി റിപ്പോർട്ടർ ടിവി എംഡി നികേഷ് കുമാർ. സ്വപ്‌ന സുരേഷും ഷാജ് കിരണും ചേർന്ന് തന്നെ കുടുക്കാൻ ശ്രമിച്ചെന്ന് നികേഷ് കുമാർ പറഞ്ഞു. സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വപ്‌നയുടെ അഭിമുഖത്തിനായി ഷാജ് കിരൺ വിളിച്ചിരുന്നു. എന്നാൽ പോകാൻ സാധിച്ചില്ലെന്ന് നികേഷ് പറഞ്ഞു. തന്നെ അഭിമുഖത്തിന് ക്ഷണിച്ചത് മനഃപൂർവ്വം കുടുക്കാനാണോയെന്ന് സംശയിക്കുന്നു. അഭിമുഖത്തിനായി തന്നെ തന്ത്രപൂർവ്വം പാലക്കാടെത്തിക്കാൻ ശ്രമിച്ചു. അഭിമുഖത്തിന് താൻ പോയിരുന്നെങ്കിൽ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി ഉപയോഗിക്കാനായിരുന്നു പദ്ധതി.
ഗൂഢാലോചനയ്ക്ക് പിന്നിൽ സ്വപ്‌നയും ഷാജും കൂടാതെ മറ്റാരൊക്കെ ഉണ്ടെന്ന് അറിയില്ലെന്നും ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് താനെന്നാണ് സ്വപ്‌ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് അതിന്‍റെ ആവശ്യം ഇല്ലെന്നും അങ്ങനെ മുഖ്യമന്ത്രിയുടെ നാവാകാൻ താൻ തയാറല്ലെന്നും നികേഷ് പറഞ്ഞു.