സരിത്തിനെ കൊണ്ടുപോയത് വിജിലൻസ് സംഘം
സ്വർണ്ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റിൽ നിന്ന് കൊണ്ടുപോയത് വിജിലൻസ് സംഘമെന്ന് പൊലീസ്. പാലക്കാട് വിജിലൻസ് യൂണിറ്റാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. സ്വപ്‌നാ സുരേഷാണ് സരിത്തിനെ ചിലർ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. സഹപ്രവർത്തകർ സരിത്തിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങൾക്ക് മുന്നിലാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്.
ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യാനാണ് സരിത്തിനെതിരായ വിജിലൻസ് നടപടി. വിജിലൻസ് നടപടിയിൽ പൊട്ടിത്തെറിച്ചാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സ്വപ്‌ന ആരോപിച്ചു. സരിത്തിന് വിജിലൻസ് നോട്ടിസ് പോലും നൽകിയിട്ടില്ല. ലൈഫ് മിഷൻ കേസിലാണ് വിജിലന്‍സിന്റെ നടപടിയെങ്കിൽ ആദ്യം കൊണ്ടുപോകേണ്ടിയിരുന്നത് എം ശിവശങ്കറിനെയായിരുന്നെന്നും സ്വപ്‌ന പറഞ്ഞു.
ഗുരുതരമായ ആരോപണമാണ് ഇന്നലെ സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ഉന്നയിച്ചത്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.