സുധാകരനെതിരെയുള്ള കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്ന് വിഡി സതീശൻ
കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനെതിരെ കേസെടുത്ത നടപടി അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നികൃഷ്ട ജീവിയെന്നും പരനാറിയെന്നും കുലംകുത്തിയെന്നും പറഞ്ഞ പിണറായി വിജയനെതിരെ എവിടെയെങ്കിലും കേസെടുത്തോ എന്നും സതീശൻ ചോദിച്ചു. സുധാകരനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിക്കുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ ഒരു വിഷയവുമില്ലാത്തതിനാലാണിത്. മറ്റെല്ലാം പരാജയപ്പെട്ടപ്പോൾ ഉണ്ടാക്കിയെടുത്ത കേസാണിത്. സുധാകരൻ പ്രസ്താവന പിൻവലിച്ചിട്ടും കേസ് എടുത്തു. കേസ് കോടതിയുടെ വരാന്തയിൽ പോലും നിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിലെ മോശം പദപ്രയോഗങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് തയാറാണ്. എം.എം. മണിയുടേയും പിണറായിയുടെയും വാക്കുകളിൽ തുടങ്ങാമെന്നും സതീശൻ പരിഹസിച്ചു. കൊച്ചി കോർപറേഷൻ ഉപതെരഞ്ഞെടുപ്പിൽ പരസ്യമായി സിപിഎം ബിജെപിയെ സഹായിച്ചു. അധികാരം നഷ്ടമാകാതിരിക്കാനാണ് വോട്ട് മറിച്ചതെന്നും സതീശൻ പറഞ്ഞു.