ഗവർണറുടെ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചാൻസലർ പദവി ഗവർണർ ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലാതായി. നിയമസഭ കൂടിയാണ് ഗവർണറെ ചാൻസലർ പദവി ഏൽപ്പിച്ചത്. നിയമസഭയ്ക്ക് മാത്രമാണ് അദ്ദേഹത്തെ മാറ്റാനുള്ള അധികാരമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
‘സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാവശ്യമായുള്ള ഇടപെടലുകളാണ് ഗവർണറുടെ പ്രതിഷേധത്തിന് കാരണം. പക്ഷേ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണ്. നിയമസഭ നിയമനിർമാണം നടത്തി ഏൽപ്പിച്ച ദൗത്യം അദ്ദേഹത്തിന് ഒഴിയാനാകില്ല.
ഓരോരുത്തരുടെ ഇഷ്ടം പോലെ ഓരോ പദവിയിൽ നിന്ന് മാറിനിൽക്കാനാകില്ല. ഇനി നിയമസഭ കൂടി ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റിയാൽ മാത്രമേ അദ്ദേഹത്തിന് പദവിയിൽ നിന്നൊഴിയാൻ പറ്റൂ. നിയമസഭ ഭേദഗതി വരുത്തി അദ്ദേഹത്തിൽ നിന്ന് ചാൻസലർ പദവി മാറ്റാത്ത കാലത്തോളം സ്വയം മാറിനിൽക്കാനുള്ള അധികാരം ഗവർണർക്കില്ല’. പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് സർക്കാരിന് കൈമാറുമെന്ന് ഗവർണർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്നുമാണ് ഗവർണറുടെ നിലപാട്. നോട്ടീസിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും ഗവർണർ പറഞ്ഞു. ചാൻസലർ സ്ഥാനം ഇനിയേറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. ഇത് പലവട്ടം ആവർത്തിക്കുകയും ചെയ്തിരുന്നു. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ രണ്ട് ദിവസം മുന്പ് അറിയിച്ചിരുന്നു.