കർണാടകയിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലി
ബംഗളൂരു
കർണാടകയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തിയതിന് പിന്നാലെ 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം.
വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച 80 കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. അതേസമയം സ്കൂൾ അധികൃതരുടെ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.