റെയിൽവേ പാളം മുറിച്ചു കടന്നാൽ 6 മാസം വരെ തടവും 1000 രൂപ പിഴയും
പാലക്കാട്: റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ മരിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021− ൽ വന്‍ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്‌ടോബർ വരെ പാലക്കാട് ഡിവിഷനിൽ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം 104 ആയിരുന്നു. 2020 ൽ 104 പേരാണ് ഇവിടെ പാളം കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരണമടഞ്ഞത്.
യാത്രക്കാർക്ക് പാളം കടക്കുന്നതിനായി റോഡും ഓവർ ബ്രിജുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വേലികളും മുന്നറിയിപ്പു ബോർഡുകളൊക്കെ ഇവിടെ സജീവമാണെങ്കിലും ആളുകൾ റെയിൽവേ പാളം മുറിച്ചാണ് കടക്കുന്നത്. റെയിൽവേയിൽ അതിക്രമിച്ചു കയറിയാൽ 6 മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കും. എന്നാൽ ഇത്തരത്തിലുളള 1561 കേസുകളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാലക്കാട് ഡിവിഷനിൽ അതിവേഗത്തിൽ ഉളള ട്രെയിനുകളാണ് കടന്നു പോകുന്നത്. മണിക്കൂറിൽ 110 വേഗത്തിലാണ് പോത്തനൂർ മുതൽ മംഗളൂരു വരെ പ്രധാന പാതയിൽ ട്രെയിനുകൾ ഓടുന്നത്.
മുന്‍പ് ട്രെയിനുകൾ കടന്നു വരുന്നതറിയിക്കാൻ ട്രെയിൻ പുറപ്പെടുവിക്കുന്ന ശബ്ദത്തിനു കഴിഞ്ഞിരുന്നു. എന്നാൽ വൈദ്യുതീകരണം വന്നതോടെ ഇലക്ട്രിക് എൻജിനുകളുടെ ശബ്ദം കുറവായിത്തീർന്നതോടെ അപകടങ്ങൾ കൂടുന്നതിന് ഇടയായി. ജനങ്ങളുടെ പൂർണ്ണപിന്തുണയുണ്ടെങ്കിൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുകയുളളുവെന്നെ് റെയിൽവേ ഡിവിഷനൽ മാനേജർ ത്രിലോക് കോത്തിരി പറഞ്ഞു.